എന്നാപ്പിന്നെ രാജിവച്ചോ... കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഷൈന്‍ ചെയ്യാനുള്ള അവസരം നല്‍കാതെ എത്രയും വേഗം പാര്‍ട്ടി തീരുമാനിച്ചു; ജോസഫൈന്‍ തെറിച്ചു; കുറേ നാളായി മലയാളികള്‍ സഹിക്കുന്ന വനിത കമ്മീഷന്‍ അധ്യക്ഷയെ അവസാനം പുറത്താക്കി

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ സംബന്ധിച്ച് ചാകരയായിരുന്നു ജോസഫൈന്‍ വിഷയം. പ്രസിഡന്റായ ശേഷം ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം. രാജി വയ്ക്കും വരെ വഴിതടയല്‍ കലാപരിപാടി ആസൂത്രണം ചെയ്തതാണ്. അതിന് മുമ്പേ സുധാകരനേയും ഞെട്ടിച്ച് ജോസഫൈനെ പുറത്താക്കി.
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച് ചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് രൂക്ഷമായി പ്രതികരിച്ചതിന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ ജോസഫൈന്‍ രാജിവച്ചു. പതിനൊന്നു മാസം കാലാവധി ബാക്കിയിരിക്കെയാണ് പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന് നിവൃത്തികെട്ട രാജി.
പ്രതിഷേധാര്‍ഹ പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തെക്കൂടി പ്രതിരോധത്തിലാക്കിയതോടെ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ജോസഫൈന്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേതൃത്വം ഇക്കാര്യം അറിയിച്ചതോടെ, രാജിസന്നദ്ധത യോഗത്തില്‍ത്തന്നെ പ്രകടിപ്പിച്ച ജോസഫൈന്‍ ഉച്ചകഴിഞ്ഞ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കി. ഡല്‍ഹിയിലുള്ള ചീഫ് സെക്രട്ടറി തിങ്കളാഴ്ച തിരിച്ചെത്തിയ ശേഷം തുടര്‍നടപടി.
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച് പരാതി പറഞ്ഞ എറണാകുളം സ്വദേശിനിയോട് 'പൊലീസില്‍ പരാതിപ്പെട്ടോ' എന്നു ചോദിച്ച ജോസഫൈന്‍, ഇല്ലെന്നു കേട്ടപ്പോള്‍ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്നു പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മറുപടിയിലെ മനുഷ്യത്വരാഹിത്യവും ധാര്‍ഷ്ട്യവും സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും, ജോസഫൈന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇടത് അനുഭാവികളില്‍ നിന്ന് ഉള്‍പ്പെടെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിവാദ പരാമര്‍ശം സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയായി. വിഷയം ഏറ്റുപിടിച്ച പ്രതിപക്ഷം പ്രത്യക്ഷസമരത്തിനിറങ്ങുക കൂടി ചെയ്തതോടെ ജോസഫൈനെ കൈവിടാതെ തരമില്ലെന്ന സമ്മര്‍ദ്ദത്തിലേക്ക് പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു.
അഞ്ചു വര്‍ഷം കാലാവധിയുള്ള വനിതാ കമ്മിഷന്‍ അദ്ധ്യക്ഷപദവിയില്‍ ജോസഫൈന് 2022 മേയ് വരെ സമയമുണ്ടായിരുന്നു. 2017 ജൂണിലാണ് ചുമതലയേറ്രത്.സ്ത്രീധനപീഡന മരണങ്ങള്‍ തുടര്‍ക്കഥയാവുകയും, സ്ത്രീധനത്തിനെതിരെ പ്രചാരണ പരിപാടികള്‍ക്ക് സി.പി.എം തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ തന്നെ വിവാദത്തിന് വിത്തുപാകുന്ന സ്ഥിതിയുണ്ടായത്.
നേരത്തേ, 89 വയസ്സുള്ള വയോധികയോട് ജോസഫൈന്‍ അസഹിഷ്ണുതയോടെ പ്രതികരിച്ചതിന് കഥാകാരന്‍ ടി.പദ്മനാഭന്‍ നടത്തിയ വിമര്‍ശനമടക്കം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിച്ചവരെല്ലാം ജോസഫൈനെതിരെ തിരിഞ്ഞത്. ഇത്തരക്കാരെ എന്തിന് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നു എന്നായിരുന്നു അന്ന്‌സി.പി.എം നേതാക്കളോട് പദ്മനാഭന്റെ ചോദ്യം.
യോഗത്തിലുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ വീഴ്ച സമ്മതിക്കുകയും, മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന താന്‍ രാജിക്ക് സന്നദ്ധയാണെന്ന് അറിയിക്കുകയുമായിരുന്നു. വിവാദപരാമര്‍ശത്തെ ആരും പിന്തുണച്ചില്ല.
സത്യസന്ധമായും സദുദ്ദേശ്യത്തോടെയുമാണ് പ്രതികരിച്ചത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിവാദമുയര്‍ത്തിയതാണെന്ന് ജോസഫൈന്‍ പറഞ്ഞു. ആ തിരിച്ചറിവോടെ പ്രതികരിക്കണമായിരുന്നുവെന്നത് സമ്മതിക്കുന്നു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വിഷയം ചര്‍ച്ച ചെയ്യാനെന്ന നിലയിലാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തത്. പരാതി കേള്‍ക്കല്‍ കൂടിയുണ്ടെന്ന് അറിയില്ലായിരുന്നു. മൂത്ത സഹോദരിയെന്ന കരുതലോടെയുള്ള ശാസനകളേ നല്‍കിയിട്ടുള്ളൂ എന്നും ജോസഫൈന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























