ജോസഫൈന് എന്ന് കേള്‍ക്കുമ്പോള്‍ ശ്രീമതിക്ക് ക്ഷോഭം ഇരട്ടിക്കുന്നതെന്തേ?; അടുത്ത അധ്യക്ഷ ശ്രീമതിയോ?; പാര്‍ട്ടിയില്‍ സ്ഥാനം ആവശ്യപ്പെട്ടെന്ന് സൂചന; സിപിഎമ്മില്‍ അധ്യക്ഷയ്ക്കായി ചരടുവലി തുടങ്ങി

പി.കെ. ശ്രീമതി ആളൊരു എടുത്തുചാട്ടക്കാരിയല്ല. ഷൈലജ ടീച്ചറെ പോലെ മാന്യമായി പെരുമാറുകയും ചെയ്യും. എന്നിട്ടും എം.സി. ജോസഫൈന്‍ വീണപ്പോള്‍ ശ്രീമതി ടീച്ചര്‍ എന്തുകൊണ്ടാണ് ഇത്രയധികം ക്ഷോഭിച്ചത്? അത് സി പി എം എന്ന സംഘടനയോടുള്ള സ്‌നേഹമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.
പരാതിക്കാരിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ രാജിവച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമര്‍ശനമാണ് പി.കെ.ശ്രീമതി ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും യോഗ ശേഷം പുറത്തു മാധ്യമങ്ങളെ കണ്ടപ്പോഴും ജോസഫൈന്റെ പെരുമാറ്റത്തിലും നടപടികളിലുമുള്ള വിയോജിപ്പും വിമര്‍ശനവും പി.കെ. ശ്രീമതി പ്രകടിപ്പിച്ചു.
എം.സി.ജോസഫൈനെ നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ലെന്നും ജനങ്ങളാണെന്നത് മറക്കരുതെന്നും പി.കെ.ശ്രീമതി പറഞ്ഞു. ജനങ്ങളെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനം അല്ല വേണ്ടതെന്നും അവര്‍ പറഞ്ഞു. . പദവികള്‍ വഹിക്കുന്നവര്‍ ജനങ്ങളോട് സ്‌നേഹത്തോടെ സംസാരിക്കണം. ആരുടേയും ധാര്‍ഷ്ട്യം പേറേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും ശ്രീമതി തുറന്നടിച്ചു.
വനിതാ കമ്മീഷന്‍ പാവപ്പെട്ട സ്ത്രീകളുടെ ആശ്രയസ്ഥാനമാണ് ആ നിലയിലുള്ള പെരുമാറ്റമാണ് അവിടെ അഭയം തേടി വരുന്നവരോട് കാണിക്കേണ്ടത്. ഇതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടിക്കും ഇതേ നിലപാടാണ്.
ഒരു വാതിലും മുട്ടാനാവാതെ നിസ്സഹായരായി നില്‍ക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം ആശ്രയമാണ് വനിതാ കമ്മീഷന്‍. തീര്‍ക്കാനാവാത്ത പരാതിയാണെങ്കില്‍ പോലും പരാതിയുമായി എത്തുന്നവര്‍ക്ക് ആശ്വാസമാകാന്‍ വനിതാ കമ്മീഷന് സാധിക്കേണ്ടതായിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷയെന്നാല്‍ അവരെസംബന്ധിച്ച് അതൊരു പ്രധാന പദവിയാണ്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഈ രീതിയിലൊരു പ്രതികരണം ഉണ്ടായപ്പോള്‍ സമൂഹമാധ്യങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രതികരണമുണ്ടായി. ആ വികാരം തന്നെയാണ് പാര്‍ട്ടിക്കുമുള്ളത്.
സിപിഎമ്മിലെ പ്രവര്‍ത്തകര്‍ എങ്ങനെ പൊതുസമൂഹത്തില്‍ പെരുമാറണം എന്നതില്‍ കൃത്യമായ ചിട്ടകളുണ്ട്. മാനുഷികമായ ഇടപെടലാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അശരണരോടും സ്വീകരിക്കേണ്ടതെന്നാണ് പാര്‍ട്ടി നയം. അതെല്ലാവര്‍ക്കും ബാധകമാണ് അവിടെ പാര്‍ട്ടിയില്‍ സീനിയറാണോ ജൂനിയറാണോ എന്നൊന്നും പരിശോധിക്കേണ്ട കാര്യമില്ല.
ഇത്രയുമൊക്കെ പറയാന്‍ ജോസെഫനും ശ്രീമതിയുമായി മുമ്പ് തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഷൈലജ,ശ്രീമതി, ജോസഫൈന്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന മുതിര്‍ന്ന വനിതാ നേതാക്കള്‍ മാത്രമാണ് സി പി എമ്മിനുള്ളത്. അവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല.കാരണം സി പി എം പുരുഷ കേന്ദ്രീകൃതമായ ഒരു പാര്‍ട്ടിയാണ്. അവിടെ വനിതകള്‍ക്ക് മുഖ്യമന്ത്രിയാകാമെന്ന മോഹം വേണ്ട.എന്തിന് കെ.ആര്‍. ഗൗരിയമ്മ പോലും അത്തരമൊരു മോഹം ഉപേക്ഷിച്ച് രാഷ്ട്രീയ വാന പ്രസ്ഥത്തിന് ഇറങ്ങിയതാണ്.
ബോട്ടിലെ സ്രാങ്കായിരുന്നു ജോസഫൈന്റെ പിതാവ് . എല്ലാവരും വിമോചന സമരത്തെ പിന്തുണച്ചപ്പോള്‍ ജോസഫൈന്റെ അമ്മ അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. പിന്നീട് സഭയുടെ സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടിയെങ്കിലും പള്ളിയില്‍ പോകാത്തതു കാരണം ജോലിയില്‍ തുടരാന്‍ കഴിഞ്ഞില്ല.അടിയന്തരാവസ്ഥയുടെ പീഡനങ്ങള്‍ ജോസഫൈനും അനുഭവിക്കേണ്ടി വന്നു.1987 ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയിലെത്തിയ ജോസഫൈന് തിരഞ്ഞെടുപ്പ് ഗോദയില്‍ തിളങ്ങാന്‍ കഴിയാത്തതിന് കാരണം സഭകള്‍ അവരോട് കാണിച്ച നിഷേധാത്മക നിലപാടാണ്.
ആരോഗ്യ മന്ത്രിയായ ശേഷം ശ്രീമതി ടീച്ചര്‍ക്ക് എം.പിയാകാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് എം.പി. കസേര അന്യമായി.അന്നു മുതല്‍ ശ്രീമതി ടീച്ചര്‍ മറ്റൊരു ലാവണം അന്വേഷിക്കുകയാണ്. അതാണ് ജോസഫൈന്റെ നേരെയുള്ള ശ്രീമതിയുടെ പ്രകോപനത്തിനുള്ള കാരണം.
ജോസഫൈന്റെ കസേര തനിക്ക് വേണമെന്ന വ്യക്തമായ ആവശ്യം പാര്‍ട്ടി സെക്രട്ടറിക്കും കോടിയേരിക്കും മുന്നില്‍ ശ്രീമതി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ശ്രീമതിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കുന്നതില്‍ സി പി എം സംസ്ഥാന കമ്മിറ്റിക്ക് വിയോജിപ്പൊന്നുമില്ല.
ശ്രീമതിയാകുമ്പോള്‍ വനിതാ കമ്മീഷന്‍ പക്വതയോടെ കൈകാര്യം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്തുള്ളത്. അത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
"
https://www.facebook.com/Malayalivartha























