കൂട്ടു നിന്നത് പോലീസോ? തൃത്താല പീഡനത്തിൽ പൊലീസിന്റേത് ഗുരുതര വീഴ്ച... പ്രതികളെ കേസെടുക്കാതെ വെറുതേ വിട്ടയച്ചു....

കേരളത്തിൽ ബലാത്സംഗ പരമ്പരകൾ തുടർകഥയാവുകയാണ്. പാലക്കാട് തൃത്താല കറുകപുത്തൂരിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായിട്ടാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്.
പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികൾ പെൺകുട്ടിയെ താമസിപ്പിച്ച ഹോട്ടലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന കൂടാതെ വിട്ടയച്ചു. നാലു ദിവസം ഹോട്ടലില്‍ തങ്ങിയ പ്രതികളെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയെന്നാണ് ഹോട്ടലുടമ ഒരു പ്രമുഖ മാധ്യമത്തോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
വിവാഹ വാഗ്ദാനം നൽകിയാണ് അഭിലാഷ് എന്നയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. രക്ഷിതാക്കളുമായും അടുപ്പത്തിലായ അഭിലാഷ് വിവിധയിടങ്ങളിലെ യാത്രയിലും പെൺകുട്ടിയെ കൂടെക്കൂട്ടിയിരുന്നു. ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്ന അഭിലാഷും സുഹൃത്തുക്കളും പെൺകുട്ടിക്ക് നിർബന്ധപൂർവം ലഹരി കൈമാറിയിരുന്നുവെന്നാണ് മൊഴി.
കഞ്ചാവ് എം.ഡി.എം.എ ഉപയോഗത്തിന്റെ മറവിൽ വിവിധയിടങ്ങളിലെത്തിച്ച് ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. അഞ്ചിലധികം യുവാക്കൾക്ക് പങ്കുണ്ട്. ലഹരി ഉപയോഗം കാരണം പെൺകുട്ടിയുടെ ആരോഗ്യാവസ്ഥയിലും ഗുരുതര മാറ്റമുണ്ടായി.
കൂടുതലാളുകൾക്ക് കേസിൽ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തമ്മിലടിയും കേസിന്റെ തീവ്രത കൂട്ടിയെന്ന് സൂചനകളുണ്ട്.
തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്പിയിലെ ആര്യ ഹോട്ടലിലാണ് താമസിച്ചത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചു കൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതുകൂടാതെ ഇവർക്ക് വൈദ്യ പരിശോധനയും നടത്തിയില്ല.
പ്രധാന പ്രതി അഭിലാഷിന്‍റെ ബന്ധുവിന്‍റെ ഇടപെടലിനെ തുടർന്നാണ് കേസെടുക്കാതെ വിട്ടയച്ചത് എന്നാണ് സംശയിക്കുന്നത്. ബന്ധു ജയപ്രകാശ് എന്ന ജെപി പ്രമുഖ കോണ്‍ട്രാക്ടറാണ്. ജയപ്രകാശ് സ്വാധീനം ചെലുത്തിയാണ് പ്രതികളെ രക്ഷിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാൽ സഹോദരപുത്രന്‍ പൊലീസ് പിടിയിലായതറിഞ്ഞ് അന്വേഷിക്കുക മാത്രമാണ് ചെയ്തെന്നും മറ്റിടപെടല്‍ ഉണ്ടായില്ലെന്നുമാണ് ജയപ്രകാശും പ്രതികരിച്ചു.
തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് ചൂഷണത്തിനിരയാക്കിയ മൂന്ന് യുവാക്കൾ കൂടി കേസിൽ പ്രതികളാണ്.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡനം നടത്തിയത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവരുടെ ചൂഷണത്തിന് മറ്റേതെങ്കിലും പെൺകുട്ടികൾ വിധേയമായിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്. ഫോൺ വിളി രേഖകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിക്കുകയാണ് ലക്ഷ്യം. യുവാക്കളിൽ ചിലർ നേരത്തെ ലഹരി കടത്തിന് പൊലീസ് പിടിയിലായിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























