കളക്ടർമാരുടെ സ്ഥലംമാറ്റം മന്ത്രിസഭയിലെത്തിയില്ല! ഏകാധിപതിയായി മുഖ്യമന്ത്രി... ഞാൻ പറയും, അത് അനുസരിക്കണം...

കേരളത്തിൽ പിണറായിസമാണ് ഇപ്പോൾ നടക്കുന്നത്. ചരിത്രത്തിൽ സംഭവിക്കാത്ത കാര്യങ്ങളാണ് ഈയടുത്ത കാലത്തായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലൊന്നും അത്ഭുതപ്പെടേണ്ട കാര്യമേയില്ല.
പിണറായി സർക്കാർ പ്രളയത്തേയും കൊറോണയേയും സ്വർണ്ണക്കടത്തിനേയും ഒക്കെ അതിജീവിച്ച് ഇവിടെ വരെ വരാമെങ്കിൽ ഇനിയും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ പ്രവർത്തിക്കും എന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇപ്പോൾ നടത്തുന്നത്.
അതിൽ ഒരു സാമ്പിൾ മാത്രമാണ്, മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ മുതൽ ഏഴു കളക്ടർമാരെവരെ നിയമിച്ച് ബുധനാഴ്ച പൊതുഭരണവകുപ്പ് ഉത്തരവ് ഇറക്കിയ സംഭവം. തികച്ചും മുഖ്യമന്ത്രിയുടെ അസാധാരണ നടപടി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ നിർവ്വാഹമുള്ളൂ.
ഐ.എ.എസുകാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂർണ അധികാരമുണ്ടെന്നാണ് ചട്ടം പറയുന്നതെങ്കിലും സാധാരണ മന്ത്രിസഭ പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കാറുള്ളത്. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മാത്രം അനുമതിയോടെ നിയമനം നടത്തുമെങ്കിലും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രി തന്നെ മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതാണ് പതിവ് നടപ്പ് രീതി. എന്നാൽ ഇതിനൊക്കെ വിപരീതമായിട്ടാണ് ഇതു മറികടന്ന് ബുധനാഴ്ച 35 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്.
പ്രധാന ഘടകകക്ഷി മന്ത്രിമാരുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ കൂടിയാലോചനകൾക്കു ശേഷം ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് അനുമതി നൽകുകയായിരുന്നു ചെയ്തത്. കോവിഡ് രണ്ടാം തരംഗം ശമിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഏഴ് കളക്ടർമാരെ മാറ്റി നിയമിച്ചത്.
ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായും റവന്യൂ മന്ത്രിയുമായും കൂടിയാലോചന നടന്നിരുന്നു. ഇതുകൂടാതെ ചില മന്ത്രിമാർ ആവശ്യപ്പെട്ടതനുസരിച്ച് പല വകുപ്പുകളിലും പുതിയ നിയമനം നടത്തിയിട്ടുമുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയായിരുന്നതിനാൽ ബുധനാഴ്ച മന്ത്രിസഭ ചേർന്നിരുന്നില്ല. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിലാകട്ടെ നിയമനകാര്യം പരിഗണിച്ചതുമില്ല. മന്ത്രിമാരാരും ഇക്കാര്യം ചോദിച്ചതുമില്ല.
ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് ധനകാര്യവിഭാഗത്തിൽ നൽകിയ നിയമനമായിരുന്നു മാറ്റങ്ങളിലൊന്ന്. മാറ്റം ആവശ്യപ്പെട്ട് മീണ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. പകരം സഞ്ജയ് എം.കൗളിന്റെ നിയമനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സർവകലാശാലയുടെയും ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനു നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖൊബ്രഗഡെയാണ് ആരോഗ്യവിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്‌കുമാര്‍ സിന്‍ഹ (കയര്‍, വനം വന്യജീവി വകുപ്പ്) റാണിജോര്‍ജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്‌പോര്‍ട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്),
ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്‌സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന്‍ (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകര്‍ (ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി), സി.എ. ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി.
കായിക യുവജനകാര്യ ഡയറക്ടര്‍ ജെറൊമിക് ജോര്‍ജിന് ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നല്‍കി. എം.ജി. രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍), എസ്. ഹരികിഷോര്‍ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പ് ഡയറക്ടര്‍), എ. കൗശിഗന്‍ (അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല),
ആര്‍. ഗിരിജ (ഫിഷറീസ് ഡയറക്ടര്‍). ഡി. സജിത്ത് ബാബു (സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ആയുഷ് മിഷന്‍ ഡയറക്ടര്‍), എസ്. സുഹാസ് (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍), എസ്. സാംബശിവ റാവു (സര്‍വേ ലാന്‍ഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടര്‍, കെ.എസ്.ഐ.ടി.ഐ.എല്‍.). തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു. ഇങ്ങനെയൊക്കെയാണ് നിയമനങ്ങൾ.
https://www.facebook.com/Malayalivartha























