വീട്ടിലെത്തിയത് മുൻ പരിചയം പുതുക്കാനെന്ന പേരില്‍; സംസാരത്തിനിട വിധവയായ വീട്ടമ്മയെ കടന്ന് പിടിച്ച് പീഡിപ്പിക്കാനും ശ്രമം നടത്തിയ കോഴിക്കോടുള്ള പ്രതിയെ പൊലീസ് കോവളത്ത് നിന്നും പിടികൂടി

കോഴിക്കോട് മുക്കത്ത് വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളവില്‍ പോയ പ്രതിയെ പൊലീസ് പൊക്കിയത് കോവളത്ത് നിന്നും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് പ്രതിയായ സജീവ്കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. മുക്കം ഇന്‍സ്പെക്ടര്‍
കെ. പി. അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജിത്ത് സജീവ്, എഎസ്‌ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കല്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സത്യന്‍ കാരയാട്, റിജേഷ്.റ്റി.ഡി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. മുക്കത്ത് മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മയെ മുന്‍ പരിചയം വച്ചു വീട്ടിലെത്തിയ പ്രതി കടന്നു പിടിച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വീട്ടമ്മയുടെ പരാതി. സംഭവം നടന്നു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാലാം തീയതി മുതല്‍ പ്രതി ഒളിവിലായിരുന്നു.
ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍പ്പെട്ട് എന്നിവിടങ്ങളില്‍ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പഴുതടച്ച നീക്കത്തിലാണ് വ്യാഴാഴ്ച പ്രതി വലയിലാകുന്നത്.
പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് മന്ദഗതിയിലായതോടെ പ്രതിഷേധം ശക്തമായിരുന്നു.പൊലീസ് മനഃപൂര്‍വം പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ജാമ്യം ലഭിക്കുന്നതിനു വേണ്ട സഹായം ചെയ്തു കൊടുക്കുകയാണെന്ന രീതിയില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍
പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുകയും ചെയ്തു.ഇതേത്തുടര്‍ന്നാണ് താമരശേരി ഡിവൈഎസ്‌പി അഷ്റഫ് തെങ്ങിലകണ്ടിയുടെ നിര്‍ദേശപ്രകാരം മുക്കം ഇന്‍സ്പെക്ടര്‍ കെ.പി.അഭിലാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്.
https://www.facebook.com/Malayalivartha