കണമലയിലെ കപ്പ: ഇനി സർക്കാരിൻ്റെ കിറ്റിൽ: കണമല ബാങ്കിൻ്റെ ആശയം സർക്കാർ ഏറ്റെടുത്തു
റേഷൻ കിറ്റിൽ ഉണക്കുകപ്പ നൽകുമ്പോൾ ഒരു ഗ്രാമത്തിലെ ഒരു സാധാരണ ബാങ്ക് മുന്നോട്ടു വെച്ച ആശയം സംസ്ഥാന സർക്കാർ അംഗീകരിച്ച് നടപ്പിലാക്കുന്നു എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണമലയിലെ സർവീസ് സഹകരണ ബാങ്ക്. കർഷക ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഏതറ്റം വരെയും പോകുന്ന ബാങ്ക് കൂടിയായ കണമല ബാങ്കിന്റെ ഡയറക്ടർ ബോർഡംഗങ്ങൾ ഈ വർഷം ആദ്യം സർക്കാരിന്റെ മുന്നിൽ സമർപ്പിച്ച നിവേദനം ആയിരുന്നു ഉണക്ക് കപ്പയെ റേഷൻ കിറ്റിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം. ഒരു നിവേദനം നൽകിയിട്ട് ബാങ്ക് വെറുതെ ഇരുന്നില്ലന്നുള്ളതാണ് ഈ ആവശ്യം സർക്കാർ ഏറ്റെടുക്കുന്നതിൽ എത്തിയത്.
കൃഷി വകുപ്പ് മന്ത്രിയുടെ അടുക്കൽ മാത്രമല്ല സംസ്ഥാന തലത്തിൽ സർക്കാർ സംഘടിപ്പിച്ച കാർഷിക പരിപാടിയിലും ബാങ്ക് ഈ ആവശ്യം ഉയർത്തി. ഇത് ബാങ്കിന് ഏറെ പ്രചോദനമായെന്ന് കണമല ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് മങ്കന്താനം പറഞ്ഞു. ഇപ്പോൾ റേഷൻ കടകളിലൂടെ കിറ്റുകളിൽ ഉണക്ക് കപ്പയും വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. അടുത്ത മാസത്തെ കിറ്റിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉണക്ക് കപ്പ വിതരണം ചെയ്യും. ഇപ്പോൾ വെള്ള റേഷൻ കാർഡുകൾക്ക് ഉണക്ക് കപ്പ നൽകുന്നുണ്ട്.
ഒരു കിലോ ഉണക്ക് കപ്പ വീതം കിറ്റിൽ നൽകണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉണക്ക് കപ്പയുടെ ലഭ്യത വർധിപ്പിച്ച ശേഷം ഇക്കാര്യം ആലോചിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ അര കിലോ ഉണക്കുകപ്പ ആണ് കിറ്റിൽ നൽകുന്നത്. ന്യായ വില ആണ് ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിലയുടെ ഗുണഭോക്താവ് കപ്പ കർഷകരാണ്. ഉണക്ക് കപ്പ സംഭരിച്ച കർഷകരിൽ നിന്ന് കൃഷി വകുപ്പ് ന്യായ വില നൽകി സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കിലോ പച്ചക്കപ്പക്ക് ഒട്ടും വില ഇല്ലാതെ കർഷകർ നട്ടം തിരിയുമ്പോഴാണ് മോഹവില നൽകി ഉണക്ക് കപ്പ സർക്കാർ സംഭരിച്ചുതുടങ്ങിയിരിക്കുന്നത്. അടുത്ത മാസത്തോടെ എല്ലാ റേഷൻ കാർഡുകൾക്കും ഉണക്ക് കപ്പ നൽകുന്നതോടെ കപ്പ കർഷകരുടെ പ്രതിസന്ധിക്ക് വിരാമമാകും. കപ്പയുടെ ലഭ്യത അനുസരിച്ച് റേഷൻ കിറ്റിൽ തുടർന്നും നൽകാനുള്ള നടപടികൾക്ക് സാധ്യത വർധിച്ചിരിക്കുകയുമാണ്. കാർഷിക സഹകരണ സംഘങ്ങൾക്ക് ഏറെ പ്രതീക്ഷ കൂടിയാണ് ഇത് പകരുന്നത്. പദ്ധതി തുടരുന്നതിനുള്ള നടപടികളുടെ ഭാഗമായി കണമല സർവീസ് സഹകരണ ബാങ്കിനോട് വിശദമായ റിപ്പോർട്ടും അഭിപ്രായ നിർദേശങ്ങളും സഹകരണ സംഘം രജിസ്ത്രാർ മുഖേനെ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം ബാങ്കിന് ലഭിച്ചെന്നും വിശദമായ റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ബിനോയ് പറഞ്ഞു. കാന്താരി സംഭരണം, പോത്തുകളെ കർഷകർക്ക് നൽകിയ ശേഷം ഉയർന്ന തറ വിലയിൽ തിരികെ വാങ്ങി വിപണനം ചെയ്യുന്ന പദ്ധതിയും ഉൾപ്പെടെ ഒട്ടേറെ കാർഷിക സൗഹൃദ വരുമാന പദ്ധതികൾ ബാങ്ക് നടപ്പിലാക്കി ശ്രദ്ധേയമായി മാറിയിരുന്നു. കാന്താരി സംഭരണത്തെ സർക്കാരും സഹകരണ വകുപ്പ് മന്ത്രിയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha