നാളെ കട തുറന്നാൽ തങ്ങളെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ

മുഖ്യമന്ത്രിക്കെതിരെ ഒളിപ്പോരിന് തയ്യാറെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ നാളെ മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാളെ കട തുറന്നാൽ തങ്ങളെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീൻ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നടക്കുവാൻ ഇരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഭാഷ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടൽ വേണ്ടെന്നുമാണ് നസിറുദ്ദീൻ വ്യക്തമാക്കിയത്. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്. എന്നാൽ അത് കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നസിറുദ്ദീൻ പറയുന്നത്. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടിരിക്കുന്നത് . അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചർച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം വന്നിരിക്കുന്നത്. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.
പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കേരളത്തിൽ ടി.പി.ആർ. പത്ത് ശതമാനത്തിന് താഴേക്ക് വരാത്തതിനാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഒരു ഘട്ടത്തിൽ കൊമ്പുകോർത്തിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന സ്ഥിതി വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടക്കാനിരിക്കുന്നത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത് .
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു - എനിക്ക് വ്യാപാരികളോട് ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ.
ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്.
ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha