വല്ലാത്തൊരു ട്വിസ്റ്റ്... തമിഴ്‌നാട് സ്വദേശിനി റോഡരികില്‍ നില്‍ക്കുമ്പോള്‍ മൂന്നംഗസംഘം ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്; പഴനി പീഡനം കെട്ടുകഥ; നടന്നത് പണം തട്ടാനുള്ള ശ്രമമെന്ന് പോലീസ്
പലതരത്തിലുള്ള കഥകള്‍ കേള്‍ക്കുമെങ്കിലും ഇതല്‍പം കടന്ന കയ്യായിപ്പോയി. പഴനി പീഡനമെന്ന പേരില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
അവസാനം തലശ്ശേരിയില്‍ നിന്ന് പഴനിയിലെത്തിയ തമിഴ്‌നാട് സ്വദേശിനി റോഡരികില്‍ നില്‍ക്കുമ്പോള്‍ മൂന്നംഗസംഘം ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന കേസില്‍ പരാതിക്കാര്‍ പ്രതി സ്ഥാനത്തേക്ക്. പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതിയില്‍ തലശ്ശേരിയില്‍ താമസക്കാരായ തമിഴ് ദമ്പതികള്‍ക്കെതിരെ പഴനി പൊലീസ് കേസെടുത്തു.
ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടാനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജില്‍ ബഹളം വച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
കേരളതമിഴ്‌നാട് ഡി.ജി.പിമാരെ മുള്‍മുനയില്‍ നിറുത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പൊലീസില്‍ മാത്രം. തലശേരി പൊലീസ് എഫ്.ഐ.ആര്‍ ഉള്‍പ്പെടെ അന്വേഷണറിപ്പോര്‍ട്ട് പഴനി പൊലീസിന് കൈമാറി.
പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലോഡ്ജ് ഉടമക്ക് മാഹിയില്‍ നിന്ന് ഫോണ്‍ കോള്‍ ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ വിളിക്ക് പിന്നിലെ ആളെ കണ്ടെത്താന്‍ നീക്കം ആരംഭിച്ചു.
പരാതിക്കാരുടെ കോള്‍ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം പഴനി പൊലീസ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്ന് മടങ്ങി. പീഡന ആരോപണമുന്നയിച്ച സ്ത്രീയെയും കൂടെ താമസിക്കുന്നയാളെയും തെളിവെടുപ്പിനായി പഴനിയിലേക്ക് വിളിച്ചു വരുത്തും.
കഴിഞ്ഞ മാസം 19 ന് അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ പഴനിയില്‍ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഇരുവരും മദ്യപിച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ യുവാവും ഇറങ്ങിപ്പോയി. കഴിഞ്ഞ 25ന് ഇവര്‍ തിരിച്ചെത്തി ആധാര്‍ കാര്‍ഡ് വാങ്ങി പോരുകയായിരുന്നു.
കഴിഞ്ഞമാസം 20ാം തീയതി പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തില്‍ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേര്‍ന്ന് രാത്രി മുഴുവന്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പളനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണവും അപഹരിച്ചുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.
പിന്നീട് ഡിണ്ടിഗലിലെ സഹോദരിയുടെ വീട്ടില്‍ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോള്‍ ട്രെയിനില്‍ ഉറങ്ങിപ്പോയി. ഉദുമല്‍പേട്ട് സ്‌റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടര്‍ന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയുള്ള യുവാവിന്റെ മൊഴി തമിഴ്‌നാട് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha