കൈനകരിയിലെ ക്രൂരത.... കൈനകരിയില്‍ അനിതയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; സഹോദരന്റെ മരണം മാതൃകയാക്കി രക്ഷപ്പെടാനിരുന്നപ്പോള്‍ വില്ലനായത് കാറ്റും മഴയും; ശാരീരിക ബന്ധത്തിന് ശേഷം നടത്തിയ കൊല മറനീക്കി പുറത്ത്
ആലപ്പുഴ കൈനകരിയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ പാട്ടിലാക്കിയ യുവാവിന്റെ ചെയ്തികളും ഇതോടെ പുറത്തായി. ഇവിടേയും ഫേസ്ബുക്ക് വില്ലനായി തന്നെയുണ്ട്.
പുന്നപ്ര തെക്ക് തോട്ടുങ്കല്‍ അനിതയെ (32) കൊലപ്പെടുത്തിയ കേസിലാണ് മലപ്പുറം നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷ് സദാനന്ദനും (36) ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന രജനിയും (38) അറസ്റ്റിലായത്. കേസില്‍ ഇരുവരും മാത്രമേ പങ്കാളികളായുള്ളൂ എന്നാണു പൊലീസിന്റെ നിഗമനം.
കൈനകരിയില്‍ അനിത എന്ന യുവതിയെ കൊലപ്പെടുത്താന്‍ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രജനിയുടെ സഹോദരന്‍ കായലില്‍ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റില്‍ ഉപേക്ഷിച്ചാല്‍ ദിവസങ്ങള്‍ക്കു ശേഷം കണ്ടെടുക്കുമ്പോള്‍ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികള്‍ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ രജനിയുടെ പദ്ധതി പൊളിച്ചത് മഴയും തോട്ടിലെ ഒഴുക്കുമാണ്.
കഴിഞ്ഞ 10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിനു സമീപം ആറ്റില്‍ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരന്‍ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അനിതയുമായുള്ള ബന്ധത്തെ എതിര്‍ത്ത രജനിയാണ് അനിതയെ ഒഴിവാക്കാന്‍ കൊലപ്പെടുത്തുകയെന്ന നിര്‍ദേശം വച്ചത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വര്‍ഷം മുന്‍പു ഫേസ്ബുക്കിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് തുടര്‍ന്ന് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുന്‍പ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു.
ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിര്‍ത്തു. തുടര്‍ന്നാണ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബര്‍ വള്ളത്തില്‍ കയറ്റി വീടിനു 100 മീറ്റര്‍ അകലെയുള്ള ആറ്റില്‍ തള്ളാന്‍ കൊണ്ടുപോയി.
രജനിയാണു വള്ളം തുഴഞ്ഞത്. കനത്തമഴയില്‍ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോള്‍ പ്രബീഷും വള്ളത്തില്‍ കയറാന്‍ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടര്‍ന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. വെള്ളത്തില്‍ വീണ ശേഷമാണ് അനിത മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെയാണ് എല്ലാം മണിമണിയായി തെളിഞ്ഞ് വന്നത്.
"
https://www.facebook.com/Malayalivartha