കണ്ണൂര്‍ മുട്ടത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നല്‍കാതെ രക്ഷിതാക്കള്‍, വെളിപ്പെടുത്തലുമായി പൊതുപ്രവർത്തകർ

ജില്ലയിലെ മുട്ടം മേഖലയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വര്‍ധിക്കുന്നതായി പരാതി. സംഗതി വിവാദമാക്കുമ്പോൾ തുടര്‍നടപടികള്‍ ഇല്ലാതെ പ്രശ്നം ഒതുക്കി തീര്‍ക്കുന്നതായും പൊതുപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. നാണക്കേട് ഭയന്ന് രക്ഷിതാക്കളും നിയമ നടപടികള്‍ക്ക് മുതിരുന്നില്ല എന്നാണ് ആക്ഷേപം.
കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തില്‍ പ്രവാസി കുടുംബങ്ങള്‍ ധാരാളമുള്ള ഇടമാണ് മുട്ടം. കുടുംബ നാഥന്‍ വിദേശത്തായതിനാല്‍ കുട്ടികള്‍ക്ക് നേരെ അതിക്രമം ഉണ്ടായാല്‍ വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ വീട്ടിലെ സ്ത്രീകളും ഭയക്കുന്നു.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. "സംഭവത്തെ കുറിച്ച് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടെങ്കിലും കുട്ടിയുടെ വീട്ടുകാര്‍ സഹകരിച്ചില്ല. " പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ മുബഷീര്‍ കെ പറയുന്നു. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്ന സംഘങ്ങള്‍ തന്നെ പ്രദേശത്തുള്ളതായും മുബഷീര്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് പതിനൊന്ന് പേര്‍ ചേര്‍ന്ന് ഒരു പതിനാലുകാരനെ പീഡിപ്പിച്ച സംഭവം പരാതിയായിരുന്നു , നാട്ടുകാരനായ മുഹമ്മദ് നിസാര്‍ പറയുന്നു. ഒടുവില്‍ ഒത്തു തീര്‍പ്പിന്റെ ഫലമായി രണ്ട് പേര്‍ക്ക് എതിരെ മാത്രമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് തുടര്‍ നടപടിക്ക് പോലീസുമായി കുട്ടിയുടെ വീട്ടുകാര്‍ സഹകരിച്ചില്ല അതു കൊണ്ട് കേസ് എങ്ങും എത്തിയില്ല. തുടരന്വേഷണത്തിന് പരാതി നല്‍കിയിട്ടുണ്ട്,
പതിനാലുകാരന് ദുരനുഭവം ഉണ്ടായപ്പോള്‍ കുറ്റവാളികള്‍ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ഇത്തരം സംഭവങ്ങള്‍ മുട്ടത്ത് ആവര്‍ത്തിക്കില്ലായിരുന്നു, പൊതുവര്‍ത്തകനായ ഷാജഹാന്‍ ഇട്ടോള്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് രക്ഷിതാക്കളും സമൂഹവും വേണ്ടത്ര ഗൗരവത്തോടെ തന്നെ കാണണം ഷാജഹാന്‍ ഇട്ടോള്‍ പറയുന്നു.
കഴിഞ്ഞിടെ ബംഗാളില്‍ നിന്നെത്തിയ ഒരു തൊഴിലാളിയെ പ്രദേശത്തെ സംഘം തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. ബംഗാള്‍ സ്വദേശി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാരാണ് ഇയാളെ മോചിപ്പിച്ചത്, നിസാര്‍ പറയുന്നു. കുട്ടികള്‍ക്ക് എതിരായ ലൈംഗികപീഡന പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ പ്രദേശത്തെ സമുദായ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നതായും പരാതിയുണ്ട്.
കുട്ടികള്‍ പീഡനത്തിന് ഇരയായി എന്ന് സ്വകാര്യ സംഭാഷണത്തില്‍ ചില രക്ഷിതാക്കള്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊതുപ്രവര്‍ത്തകരുടെ കയ്യിലുണ്ട്. ഇരയെ തിരിച്ചറിയുന്നുതിന് വഴിവെയ്ക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാനാകില്ല. പക്ഷേ ഇതുമായി കോടതിയെ സമീപിക്കാനാണ് പൊതുപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതിനാലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ മുന്നില്‍ പരാതി പറയാന്‍ കുട്ടികള്‍ തയ്യാറാകാത്തത്. സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ കുട്ടികളെ വ്യാപകമായി കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന് ആവശ്യമാണ് പൊതു പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഇതിനായി കോടതി വഴി ഉത്തരവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























