കേരളമല്ല ഇത് ബീഹാറാണേ... രഖിലിന് തോക്ക് കിട്ടിയ വഴി അന്വേഷിക്കാന്‍ ബീഹാറില്‍ പോയ കേരള പോലീസ് സംഘത്തെ തടഞ്ഞ് ഒരു സംഘം; വെടിയുതിര്‍ത്ത് പോലീസ് ഓടിച്ചു; രഖിലിന് പിസ്റ്റള്‍ നല്‍കിയയാള്‍ പിടിയില്‍
കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റള്‍ കിട്ടിയ വഴി അന്വേഷിക്കാന്‍ പോയ കേരള പോലീസ് സംഘത്തെ വലച്ച് ബീഹാറിലെ സംഘം. എന്നിട്ടും പരാജയപ്പെടാതെ രഹിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്.
ബിഹാര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. തുടര്‍ന്നു മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്‌നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.
പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പോലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ കടന്നു കളഞ്ഞു. രഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.
കോതമംഗലം ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം നേരത്തെ പുറത്തായിരുന്നു. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളില്‍ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികള്‍.
മാനസയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു മുറിവ് ചെവിയുടെ താഴെ പിന്‍ഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖില്‍ തലയിലേക്കു സ്വയം വെടിയുതിര്‍ത്തതാണെന്നും കരുതപ്പെട്ടിരുന്നു.
കേസിലെ നിര്‍ണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയില്‍ 4 വെടിയുണ്ട ഉതിര്‍ത്തതായി കാണപ്പെട്ടു. അപ്പോള്‍ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങള്‍ മാറി.
അതേസമയം കോതമംഗലത്ത് വനിതാ ഡോക്ടറെ വെടിവച്ചു കൊന്നതു ഗുരുതരമായ ചില ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ഇതിനുള്ള തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്ക് പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു വ്യാജ തോക്കുകള്‍ എത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും ഇത്തരത്തില്‍ തോക്കുകള്‍ എത്തിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ, ബിഹാറില്‍നിന്നാണു തോക്കു വാങ്ങിയതെങ്കില്‍ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പോലീസിനു പരിമിതികളുണ്ട്. എങ്കിലും ഒരാളെ പിടികൂടാനായത് കേരള പോലീസിന് വലിയ നേട്ടമായി.
"
https://www.facebook.com/Malayalivartha