നന്തൻകോട് കൂട്ടക്കൊല: ചെകുത്താൻ സേവയുടെ പേരിൽ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്: കേഡൽ ജീൻസെൻ രാജയുടെ മെഡിക്കൽ റെക്കോർഡും (മാനസിക ആരോഗ്യ ചികിത്സാ രേഖകൾ) മെൻ്റൽ ഹെൽത്ത് സെൻറർ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്, വിചാരണ നേരിടാൻ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കിൽ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാൻ ജില്ലാ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്:ആഗസ്റ്റ് 9 (തിങ്കളാഴ്ച) ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട്ഉത്തരവിട്ട് കോടതി
ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി തീയിട്ട കേസിൽ പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജയുടെ മെഡിക്കൽ റെക്കോർഡുകളും (മാനസിക ആരോഗ്യ ചികിത്സാ രേഖകൾ) മെൻറൽ ഹെൽത്ത് സെൻ്റർ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
വീഡിയോ കോൺഫറൻസിലൂടെ റിമാൻ്റ് കാലാവധി ദീർഘിപ്പിക്കവേ ജഡ്ജി മിനി. എസ്. ദാസിൻ്റെ ചോദ്യത്തിന് മറുപടിയായി തൻ്റെ ചികിത്സ മാർച്ച് 29 ന് ഏറെക്കുറെ പൂർത്തിയായതായി കേഡൽ ബോധിപ്പിച്ചു. തുടർന്നാണ് കോടതി രേഖകൾ ഹാജരാക്കാനും പ്രൊഡക്ഷൻ വാറണ്ടയക്കാനും ഉത്തരവിട്ടത്.
വിചാരണ തടവുകാരനായ റിമാൻ്റ് പ്രതിയെ ആഗസ്റ്റ് 9 ന് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതി കോടതി നടപടികൾ മനസിലാക്കി വിചാരണ നേരിടാൻ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കൽ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കൽ രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയിൽ കോടതി നടപടികൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
കൂടാതെ ചിത്ത രോഗിയായ പ്രിസണർ കേസ് ഡിഫെൻറ് ചെയ്യാൻ പ്രാപ്തനാണെന്ന റിപ്പോർട്ട് വന്നാൽ ജയിൽ ഐ ജിയുടെയും തടവുപുള്ളിയെ പാർപ്പിച്ചിരുന്ന മെൻറൽ അസൈലത്തിലെ സന്ദർശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടർനടപടി കൈക്കൊള്ളുക.
തെളിവെടുപ്പിൽ വിചാരണക്ക് പ്രതി യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനൽ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതൽ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.
2018 ലെ പോലീസ് കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേൾക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരിൽ കേൾക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്.
കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീൻ പദ്മയുടെ പേർക്ക് അവിവാഹിതനായ സഹോദരൻ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാൽ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേർക്കാക്കി പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ ജോസ് സമർപ്പിച്ച സിവിൽ കേസിൽ കേഡലിനെ എക്‌സ് പാർട്ടിയാക്കി തിരുവനന്തപുരം മുൻസിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സഹോദരൻ അവിവാഹിതനായതിനാൽ തലസ്ഥാന നഗരിയിൽ തന്റെ പേർക്കുള്ള ഏഴ് സെൻറ് പുരയിടവും വീടും തന്നെ സ്നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്ററാക്കി നൽകിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവർക്ക് സ്വത്തുക്കളിൽ പിന്തുടർച്ച അവകാശം ലഭിക്കില്ല. അതിനാൽ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയൽ ചെയ്തത്.
ധനാഢ്യരും എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോടികൾ വില മതിക്കുന്ന ഭൂസ്വത്തുക്കൾ ഉള്ള ഡോക്ടർ ദമ്പതികളുടെ സ്വത്തു വകകൾ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോൾ കൈവശം വച്ചനുഭവിച്ചു വരുന്നത്.
2017 ഏപ്രിൽ 5 ബുധനാഴ്‌ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്.
തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീൻ പദ്മ , മകൾ ഡോ. കരോലിൻ , ഡോ. ജീൻപദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്.
കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓൺലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തിൽ കലർത്തി കുടുബാംഗങ്ങൾക്ക് കേഡൽ നൽകിയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച അവർ ഛർദ്ദിച്ചതിനാൽ കേഡലിന്റെ കെണി ആരുമറിയാതെ പോയി.
പഴകിയ ഹോട്ടൽ ഭക്ഷണത്തിൽ നിന്നുള്ള ഫുഡ് പോയിസൺ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎൽ തീയറ്റർ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂർ റോഡിൽ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയിൽ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.
കൃത്യ വീട്ടിൽ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കേഡൽ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ഡമ്മി കത്തിച്ചതായും പോലീസ് റിപ്പോർട്ടുണ്ട്.
ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിര്യെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉച്ച ഭക്ഷണം താൻ മേശയിൽ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരിൽ പിതാവ് രാജ തങ്കം അൽപം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി.
മകൾക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവർ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാർക്ക് മുകളിലത്തെ നിലയിൽ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡൽ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡൽ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.
രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോൾ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡൽ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു.
വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവൻ ജോസ് പോലീസിന് മൊഴി നൽകിയിരുന്നു. അവ വിദേശകമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ഇയാൾ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാൾ ജോസിനെ അറിയിച്ചു.
ശനിയാഴ്ച രാവിലെ ജോസിനെ കാണാൻ കേഡൽ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡൽ ട്രെയിൻ മാർഗ്ഗം ചെന്നൈക്ക് പോയി.എന്നാൽ പത്ര ദ്യശ്യ മാധ്യമങ്ങളിൽ തന്റെ ചിത്രം സഹിതം വാർത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു.
അതേ സമയം കേഡൽ ക്രിമിനൽ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന് 2018 ൽ മെഡിക്കൽ റിപ്പോർട്ടുണ്ട്. കേഡൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
കോടതി നടപടികൾ മനസ്സിലാക്കാൻ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാൻ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കൽ റിപ്പോർട്ട് കോടതി 2018ൽ വിളിച്ചു വരുത്തിയത്. എന്നാൽ തുടർ ചികിത്സയിൽ പ്രതി പൂർണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാൻ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കൽ) , 201(തെളിവ് നശിപ്പിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി 2018 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha