ഗുണ്ടാസംഘത്തിൽ നിന്ന് രഖിൽ സ്വന്തമാക്കിയത് 60000 രൂപ വിലയുള്ള കള്ളത്തോക്ക്; അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഘട്ടനം:- ആദിത്യനിൽ നിന്ന് ലഭിച്ച നിർണായക മൊഴിയിൽ കേരളാ പോലീസ് കുടുക്കിയത് കള്ളത്തോക്ക് സംഘത്തിലെ 21കാരനെ: മുനവറില് എത്തിച്ച ടാക്സി ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതമാക്കി:- ബംഗാളിൽ നിന്ന് എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് രഖിലിന് കൈമാറി! കള്ളത്തോക്ക് ഉണ്ടാക്കുന്നവരുമായി രഖിൽ അടുത്തത്...
കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തുന്നതിനുള്ള തോക്ക് രഖിൽ സ്വന്തമാക്കിയത് ബിഹാര്‍ മുന്‍ഗറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്ന്. അറുപതിനായിരത്തിലേറെ രൂപയാണ് തോക്കിന് വില. രഖിലിന് തോക്ക് വിറ്റ ബിഹാര്‍സ്വദേശിയായ പ്രതി സോനു കുമാറിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. സഹായിച്ച ടാക്സി ഡ്രൈവര്‍ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പൊലീസിന്റെ ഒരു സംഘം മുന്‍ഗറില്‍ തുടരുന്നുണ്ട്.
ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദിയെ പിടികൂടിയത്. പിടികൂടുമ്പോൾ സോനുവിന്റെ സംഘം എതിർത്തെങ്കിലും മുൻഗർ എസ്പിയുടെ സ്ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ കടന്നു കളഞ്ഞു. പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചിരുന്നു.
രഖിലിന്റെ സുഹൃത്തിന്റെ നിർണായക മൊഴിയാണ് അന്വേഷണ സംഘത്തെ ബിഹാറിൽ എത്തിച്ചത്. രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്. ബംഗാൾ അതിർത്തിയിൽ നിന്നാണ് സോനു പിടിയിലായത്. സോനുകുമാറിനെ മുൻ ഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സോനുകുമാർ മോദിയെ ഉടൻ നാട്ടിലെത്തിക്കും. ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. രഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
സഹപാഠികള്‍ക്കൊപ്പം മാനസ വാടകയ്ക്ക് താമസിച്ച വീട്ടില്‍ അതിക്രമിച്ചു കയറി രഖില്‍ വെടിവയ്ക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് വീട്ടില്‍ എത്തിയ ഇയാളുമായി മാനസയുമായി വാക്കുതര്‍ക്കത്തില്‍ ഏർപ്പെടുകയായിരുന്നു. മാനസയെ ബലമായി പിടിച്ച് ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകള്‍നിലയില്‍ വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നായിരുന്നു അന്വേഷണം തോക്ക് കേന്ദ്രീകരിച്ച് മുന്നോട്ട് പോയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരുവർഷം മുമ്പ് ഇരുവരും അടുക്കുന്നത്. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശിയായ രഖിൽ എറണാകുളത്തും കണ്ണൂരിലുമായി മാറി മാറി താമസിച്ചിരുന്നു. രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കണ്ടായിരുന്നു കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് ദിവസംകഴിയുന്തോറും ആഴം കൂടിക്കൂടിവന്നു.
കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതോടെ ബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചു. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു.
ദിവസങ്ങൾ കഴിയും തോറും ശല്യപ്പെടുത്താലും കൂടി. പിന്നീട് അത് ഭീഷണിയിലേയ്ക്കും വഴി തുറന്നു. മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രഖിൽ പറയാറുണ്ടായിരുന്നു. തുടർന്ന് കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും ഒപ്പമിരുത്തി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. മാനസയെ ഇനി ശല്യപ്പെടുത്തില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി മൂന്നാഴ്ചകൾക്ക് ശേഷമാണ് ക്രൂരകൃത്യം അരങ്ങേറിയത്.
https://www.facebook.com/Malayalivartha