ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അലറി വിളിച്ച് യുവതി; ആരും പകച്ച് പോകുന്ന നിമിഷത്തിലും സംയമനം കൈ വിടാതെ ഓട്ടോഡ്രൈവർ; കൃത്യ സമയത്ത് ദൈവദൂതനെ പോലെ അവിടേക്ക് എത്തിയ ആംബുലൻസ് ഡ്രൈവർ; ഉദേഗ്വഭരിതമായ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്
ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അലറി വിളിച്ച് യുവതി ... ആരും പകച്ച് പോകുന്ന നിമിഷത്തിലും സംയമനം കൈ വിടാതെ ഓട്ടോഡ്രൈവർ ... കൃത്യ സമയത്ത് ദൈവദൂതനെ പോലെ അവിടേക്ക് എത്തിയ ആംബുലൻസ് ഡ്രൈവർ... സമയോചിതമായ ഇടപെടലുകൾക്കൊടുവിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവതിയ്ക്കു സുഖ പ്രസവം....മാതൃകാപരവും നന്മ നിറഞ്ഞതും ഉദേഗ്വഭരിതവുമായ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്.
നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചവിട്ടുവരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം. നാട്ടുകാർ നോക്കി നിൽക്കെ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിക്കുകയും കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ആംബുലൻസ് ഡ്രൈവറാണ് . പൊക്കിൾ കൊടിപോലും മുറിഞ്ഞു മാറാത്ത കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവറും മാതൃകയായിരിക്കുകാണ് .
നട്ടാശേരി സ്വദേശിയായ ശ്രീകുട്ടി ബാബുജി യാണ് നഗരമധ്യത്തിൽ കോട്ടയം മലയാള മനോരമയ്ക്കു സമീപത്തെ സിഗ്നലിനു മുന്നിൽ പ്രസവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറുമായ പ്ലാപ്പറമ്പിൽ രഞ്ജിത്താണ് കുട്ടിയെ കയ്യിലെടുത്ത് അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ചത്. സമയോചിതമായി ഇടപെട്ട ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ സന്തോഷും ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ഇടപെടൽ നടത്തി.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്.
ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയയിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.
തുടർന്ന് രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നൽകിയ ഷോൾ ഈ സമയം രഞ്ജിത്തിന്റെ ആംബുലൻസിനുള്ളിലുണ്ടായിരുന്നു.
ഈ ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾ കൊടിപോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. തുടർന്നു, ഓട്ടോഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയെയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ഇവിടെ വച്ചാണ് പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റിയത്.
പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിൽ അംഗമാണ്. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ്.
https://www.facebook.com/Malayalivartha