മന്ത്രവാദ കളത്തിൽ ആവാഹിച്ച കൂട്ടക്കുരുതികൾ.. ചുടുചോരയുടെ മണമുള്ള കേരളത്തെ നടുക്കിയ ആ കൊലപാതക കഥകൾ...

2014 ആഗസ്റ്റ് 8ന് വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി എടുക്കാമെന്നു വിശ്വസിപ്പിച്ചു പൂജയുടെയും മന്ത്രവാദത്തിന്റെയും പേരില്‍ ശകുന്തളയില്‍ നിന്നു പൂജാരി വന്‍തുകയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നു. ശകുന്തളയുടെ വീട്ടില്‍ വച്ചും വീട്ടിലുള്ളവരെ ഒഴിവാക്കി പ്രത്യേക പൂജ നടത്തിയിരുന്നു. പണം കൈവശപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെ നിധിയെടുക്കാന്‍ കഴിയില്ലെന്നു തോന്നിയ പൂജാരി ഒടുവില്‍ ശകുന്തളയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി മറ്റൊരിടത്തുവച്ചു നിധിയെടുക്കാന്‍ പ്രത്യേകപൂജ ചെയ്യണമെന്നാവശ്യപ്പെട്ടു ശകുന്തളയെ കുറ്റിയാടളയിലെ തന്റെ സ്വന്തം വീട്ടിലേക്ക് പൂജാരി പറഞ്ഞയച്ചു. വീട്ടില്‍ എത്തിയ ശകുന്തളയെ പൂജക്കായി കിടത്തി കൈകാലുകള്‍ ബന്ധിച്ച് കഴുത്തില്‍ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഭാര്യയേയും കൂട്ടി പൂജാരി വാടകക്ക് കാറെടുത്തു വീട്ടിലുള്ള മൃതദേഹം പുഴയില്‍ കൊണ്ടിടാന്‍ തീരുമാനിച്ചു. തുടര്‍ന്നു ഭാര്യയുടെ സഹായത്തോടെ ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നു.
2017 ഏപ്രില്‍ 9ന് പുലര്‍ച്ചെ കേരളം ഞെട്ടലോടെയാണ് ഉണര്‍ന്നത്. തിരുവനന്തപുരം നഗരത്തിലെ നന്ദന്‍കോട്ടെ കൊട്ടാരം പോലുള്ള വീട്ടിനുള്ളില്‍ പ്രൊഫസർ രാജ തങ്കം. ഭാര്യ ഡോക്ടർ ജീൻപത്മ. മകൾ കരോളിൻ എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, പൊതിഞ്ഞു കെട്ടി പുഴുവരിച്ച നിലയിൽ ബന്ധു ലളിതയുടെ മൃതശരീരവും. മറ്റൊരു വിചിത്രമായ കാഴ്ച കൂടി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മനുഷ്യ ശരീരത്തിന്റെ ഒരു ഡമ്മി. ഇരുമ്പ് കമ്പികളും പ്ലാസ്റ്റിക്കും കൊണ്ടു നിർമ്മിച്ച ഡമ്മി പാതി കത്തിയ നിലയിൽ ആയിരുന്നു.
അതോടെ , മനുഷ്യ മാംസം കത്തിയ വായുവിൽ നിന്ന് കരുതിക്കൂട്ടി നടത്തിയ ഒരു കൂട്ടക്കൊലപാതകത്തിന്റെ ചൂരും പൊലീസിന് കിട്ടി. മകന്‍ കേദല്‍ ജിന്‍സന്‍ രാജയെ കാണാനില്ല. മതില്‍ ചാടിപോകുന്ന കേദലിനെ അയല്‍വാസി കണ്ടതാണ് കേസില്‍ നിര്‍ണാകമായത്. പൊലീസ് കേദലിനു വേണ്ടി വലവിരിച്ചു.. ചെന്നൈയിലേക്ക് ഒളിവില്‍ പോയ കേദല്‍ തിരിച്ചെത്തി പൊലീസിനു മുന്നില്‍ ചാടി.
ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രൊഫസർ ആയിരുന്നു. അമ്മ ഡോക്ടർ ജീൻപത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വി.ആർ.എസ് എടുത്തതാണ്. അതിനു ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തിട്ടുണ്ട്. മകൾ കരോളിൽ ചൈനയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനും മൂന്നു മാസം മുമ്പ്. കേസൽ ജിൻസൺ ആസ്ട്രേലിയയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠിച്ച ആളും.
ഇത്രയേറെ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉള്ള കുടുംബത്തിൽ എന്താണ് സംഭവിച്ചത്? എന്തിനാണ് കേഡൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രിയെയും ഇത്ര ക്രൂരമായി കൊന്നത്? പൊലീസിന്റെ പ്രധാന ചോദ്യം അതായിരുന്നു. കേഡൽ നിഷ്കളങ്കമായി മറുപടി പറഞ്ഞു; "ആസ്ട്രൽ പ്രൊജക്ഷൻ... ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു" പക്ഷെ പിന്നീട് കേദല്‍ തന്നെ അച്ഛനോടുള്ള പകയാണ് കൂട്ടകുരുതിയിലേക്ക് നയിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. വീട്ടിലെ അവഗണനയും അച്ഛന്റെ ഉപദ്രവും കേദലിന്റെ മനസില്‍ പകയേറ്റി. വ്യക്തമായ പദ്ധതി തയ്യാറാക്കി ഓരോരുത്തരെയും കേദല്‍ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി വെട്ടിക്കൊന്ന ശേഷം മണ്ണെണ ഒഴിച്ച് തീകൊളുത്തിയെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേദല്‍ ഇപ്പോഴും ജയിലിലാണ്.
2018 ജൂലൈ 29ന് അർദ്ധരാത്രിയായിരുന്നു കേരളത്തെ ഞെട്ടിച്ച മൃഗീയ കൊലപാതകം നടന്നത്. മന്ത്രവാദ സിദ്ധി കൈവശപ്പെടുത്താനായി ഒരു കുടുംബത്തിലെ നാല് പേരെയാണ് അടിമാലി സ്വദേശി അനീഷും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. തൊടുപുഴ കമ്പക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് ദിവസമായിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. തെരച്ചിലിനോടുവിൽ വീടിന് പുറകിലെ കുഴിയിൽ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. സുഹൃത്ത് ലിബീഷുമായി ചേർന്ന് ആറ് മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.
2018 ഫെബ്രുവരി മൂന്നിനാണ് നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ. നടന്നത്. കുടുംബം അർധരാത്രിയിലും വീട്ടിൽ പൂജയും മന്ത്രവാദവും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരുമായി സമ്പർക്കം പുലർത്താതിരുന്ന ഇവരുടെ വീട്ടിൽ ദിവസവും രാത്രി 12നു പൂജയോ പ്രാർഥനയോ നടക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനു മൊഴി നൽകി. മരണത്തിലെ ദുരൂഹത ഇപ്പോഴും അവസാനിച്ചിട്ടില്ല. പണിക്കേഴ്സ് ലെയ്ൻ വനമാലിയിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെയാണു വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്താനുള്ള വഴി അറിയിച്ച് പൊലീസ് സ്റ്റേഷനിലേക്കു കത്തെഴുതി അയച്ചശേഷമാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യാക്കുറിപ്പിൽ ഒരു ജോത്സ്യനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. മറ്റു ബന്ധുക്കൾ ഇല്ലെന്നും കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും ജോത്സ്യനു നൽകണമെന്നും ഇവരുടെ മരണക്കുറിപ്പില്‍ എഴുതിയിരുന്നു. സനാതനൻ അറിയപ്പെടുന്ന സ്വാമിയാകുമെന്നു ജോത്സ്യൻ നേരത്തേ പ്രവചിച്ചിരുന്നു. കല്യാണം വിളിക്കാൻ ചെന്നാൽ പോലും തങ്ങൾക്കു താൽപര്യമില്ലെന്നു പറഞ്ഞു ഗേറ്റിൽ തടയുന്ന പ്രകൃതമായിരുന്നു സുകുമാരൻ നായർക്കും കുടുംബാംഗങ്ങൾക്കുമെന്നു നാട്ടുകാർ പറയുന്നു. പൊട്ടിപ്പൊളിഞ്ഞതും മുഷിഞ്ഞതുമായ വീട്ടിലാണു കുടുംബം കഴിഞ്ഞിരുന്നത്. സമീപത്ത് പുതിയ വീടുകൾ പണിതുയർന്നപ്പോഴും വീടിനു മുൻപിലെ കാട് വെട്ടിത്തെളിക്കാൻ ഇവർ തയാറായിരുന്നില്ല.
2019 മെയ് 14ന് ആയിരുന്നു വീട് ജപ്തി ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻ കരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ചത്. സംഭവത്തിൽ മന്ത്രവാദത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ലേഖ ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവർ പിന്മാറുകയായിരുന്നു. വീട് നിൽക്കുന്ന ഭൂമിയിലെ ആൽത്തറ ദൈവങ്ങൾ അവരെ കാത്തോളുമെന്ന് പറഞ്ഞ് കൃഷ്ണമ്മ വീട് വിൽപന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നേരത്തെ കൃഷ്ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെ മന്ത്രവാദം നടത്തുകയാണ് ചെയ്തത്. മകളെയും തന്നെയും കുറിച്ച് ഇവർ അപവാദങ്ങൾ പ്രചരിപ്പിച്ചു. വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ‘ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല’ എന്നും മൂന്നു പേജിൽ റ അവസാനം എഴുതിയിരുന്നു. ജപ്തി ഭീഷണിയിലായ വീടിന്റെ വിൽപന ഒഴിവാക്കുന്നതിനായിരുന്നു മന്ത്രവാദം നടത്തിയത്. മരണത്തിനു തൊട്ടുമുമ്പും വീടിന്റെ വിൽപന നടക്കാത്തതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും തലേന്ന് മന്ത്രവാദം നടന്നിരുന്നതായും കണ്ടെത്തിയിരുന്നു.
പ്രബുദ്ധകേരളത്തില്‍ കറുത്ത പാടുകള്‍ ഏറെയുണ്ട്. 2017 ഫെബ്രുവരി 22 നാദാപുരത്ത് ജിന്ന് ചികില്‍സക്കിടെ പൊള്ളലേറ്റ ഷമീനയെന്ന യുവതി മരിച്ചു. 2014 ഒക്ടോബറില്‍ വടശേരിക്കര സ്വദേശിനി ആതിര മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചു. 2014 ജൂലൈയി ല്കരുനാഗപ്പള്ളിയില്‍ ഹസീനയെന്ന യുവതി മന്ത്രവാദത്തിനിടെ പരുക്കേറ്റു മരിച്ചു. 2010 ഏപ്രില്‍ 26 തിരൂരങ്ങാടിയില്‍ മന്ത്രാവാദത്തിനിടെ പരുക്കേറ്റ ഷക്കീനയെന്ന യുവതി മരിച്ചു. 2010 ഏപ്രില്‍ 17 പനമരത്ത് മന്ത്രവാദം ഫലിച്ചില്ലെന്ന് പരാതിപ്പെട്ട സുധയെന്ന യുവതിയെ സിദ്ധന്‍ കൊലപ്പെടുത്തി. ആധുനിക കേരളത്തിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്രയും പേര്‍ മന്ത്രവാദപശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















