‘അവനുള്ള ഡിസ്മിസൽ അടിച്ചിട്ടേ, വീട്ടിൽ വരൂ’ വാക്ക് പാലിച്ച് വിസ്മയയുടെ വീട്ടിലെത്തി മന്ത്രി ആന്റണി രാജു....

കേരളത്തിന്റെ തീരാദുഖമാണ് വിസ്മയ. ഇനിയുമൊരു വിസ്മ കേരളത്തിൽ ഉണ്ടാകരുത് എന്ന് കേരളത്തിലെ ജനങ്ങൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. തുടർന്നായിരുന്നു ഭർതൃവീട്ടിൽ വിസ്മയ എന്ന പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് എസ്. കിരൺ കുമാറിനെ ഇന്നലെയായിരുന്നു സർവീസിൽ നിന്നും പിരിച്ചു വിട്ടത്.
ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയത്. മന്ത്രിയെ യുവതിയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.
നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കിരണിനെതിരെ നടപടിയെടുത്തതെന്നും ഇയാൾ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നടപടിയ്‌ക്കെതിരെ സുപ്രീം കോടതി വരെ പോകാനുള്ള അവകാശം കിരണിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്ത്രീധന പീഡന വിഷയത്തിൽ ഭാര്യ മരിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റം സംശയാതീതമായി തെളിഞ്ഞതിനെ തുടർന്നാണ് പിരിച്ചു വിട്ടത്.
‘അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..’ എന്നായിരുന്നു വിസ്മയയുടെ അച്ഛനോട് മന്ത്രി ആന്റണി രാജു പറഞ്ഞ വാക്ക്. ആ വാക്ക് അദ്ദേഹം പാലിച്ചു എന്ന് കണ്ണീരോടെ വിസ്മയയുടെ അച്ഛൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ചരിത്രപരമായ നടപടി എന്നായിരുന്നു മന്ത്രി ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ഗവർണർ അടക്കം വീട് സന്ദർശിച്ചിട്ടും ആന്റണി രാജു മാത്രം എത്തിയിരുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട് സന്ദർശിക്കാതിരുന്നത്. അവനെതിരെ നടപടി എടുത്തിട്ടേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം ഈയവസരത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി. ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് ഇന്നു പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
വിസ്മയയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പിതാവും സഹോദരനും നേരത്തെ മന്ത്രിയെ കണ്ട് പരാതി നൽകിയിരുന്നു. നാൽത്തിയഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. ഗതാഗതവകുപ്പിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ നിലവിൽ സസ്പെൻഷനിലായിരുന്നു.
സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കിരണിനെ പിരിച്ചു വിടുന്നത്. ഉദ്യോഗസ്ഥർക്ക് നല്ലൊരു സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് സർക്കാർ കടുത്ത നടപടിയിലേക്കു നീങ്ങിയത്. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കിരൺ.
ജൂൺ 22 നാണ് ബിഎഎംഎസ് വിദ്യാർഥിയും പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്.കിരൺ കുമാറിന്റെ ഭാര്യയുമായ വിസ്മയ വി.നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു.
കൊല്ലം ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിൽ ജോലി ചെയ്തുവന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ വിദ്യാർഥി വിസ്മയയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. സ്ത്രീധനത്തെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു.
ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷംരൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരന്തര മര്‍ദ്ദനമെന്ന് ബന്ധുക്കൾ പറയുന്നു.
കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയാണ്.
https://www.facebook.com/Malayalivartha

























