ബെയിന്‍സ് കോംബൗണ്ടിലെ കേഡലിന്റെ ലോകം... ചെകുത്താൻ സേവയും ആസ്ട്രജൽ പ്രൊജക്ഷനും; കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് കാണൻ പൈശാചികമായ ക്രൂരത:- വികസിപ്പിച്ചെടുത്ത ഗെയിം കാണിക്കാൻ അമ്മയെ മുകളിലത്തെ നിലയിലെത്തിച്ച് മഴുകൊണ്ട് വെട്ടി ടോയിലറ്റിൽ ഇട്ടു! സമാന രീതിയിൽ അച്ഛനെയും, സഹോദരിയെയും കൊലപ്പെടുത്തി... നന്ദൻകോട് കൂട്ടകൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ കേഡലിന് ഇനിയുള്ള ദിവസങ്ങൾ നിർണായകം

ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തിയ പ്രതി കേഡല്‍ ജീന്‍സെന്‍ രാജയുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കവേ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി തന്റെ ചികിത്സ മാര്‍ച്ച് 29 ന് ഏറെക്കുറെ പൂര്‍ത്തിയായതായി കേഡല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി രേഖകള്‍ ഹാജരാക്കാനും പ്രൊഡക്ഷന്‍ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഓഗസ്റ്റ് 9 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
2017 ഏപ്രില്‍ 5 ബുധനാഴ്‌ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിവസങ്ങളിലായി അച്ഛൻ തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , അമ്മ ഡോ. ജീന്‍ പദ്മ , സഹോദരി ഡോ. കരോലിന്‍ , ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.
മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തത് കൊണ്ടുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിരുന്നു.
കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്ബ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഫുഡ് പോയിസണ്‍ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. കേഡല്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ഡമ്മി കത്തിക്കുകയായിരുന്നു.
ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ഉച്ചക്ക് തിരികെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നല്കിരുന്നു. ഉച്ച ഭക്ഷണം താന്‍ മേശയില്‍ വിളമ്ബി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരില്‍ പിതാവ് രാജ തങ്കം അല്‍പം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകള്‍ക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവര്‍ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാര്‍ക്ക് മുകളിലത്തെ നിലയില്‍ പ്രവേശനമില്ല.
ഈ സമയം ബന്ധു ലളിതയും താഴത്തെ നിലയിലുണ്ടായിരുന്നു. രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോള്‍ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ പോയെന്ന് പറഞ്ഞൊഴിഞ്ഞു.
ഒരു പ്രേതാലയം പോലെയാണ് നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിൻ്റെ നിലവിലത്തെ അവസ്ഥ. നീലയും, കറുത്തതുമായ റ്റി ഷർട്ട് മാത്രമേ കേഡൽ ധരിക്കുകയുള്ളുവെന്ന് വേലക്കാരി പറഞ്ഞിരുന്നു. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദം. അതൊക്കെ വിദേശ കമ്ബനികള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം.
ഗെയിമുകളുടെ പണിപ്പുരയില്‍ ഇയാള്‍ ദിവസങ്ങളോളം കമ്ബ്യൂട്ടറിന് മുന്നിലിരിക്കുക പതിവായിരുന്നു. കൃത്യം ചെയ്ത ശേഷം കേഡല്‍ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈക്ക് പോയി. എന്നാല്‍ പത്ര ദ്യശ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം സഹിതം വാര്‍ത്ത വന്നതോടെ പിറ്റേന്ന് തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന കാരണങ്ങളായിരുന്നു പ്രതി നിരത്തിയത്.
മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നതെന്നായിരുന്നു ആദ്യത്തെ മറുപടി. ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അമ്മയെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി.
തുടർന്ന് കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി. മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അച്ഛനെയും, സഹോദരിയെയും, അന്ന് രാത്രി കണ്ണ് കാണാത്ത വല്യമ്മ ലളിതയെയും. കൊന്ന ശേഷം മൂന്ന് ദിവസത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിയുകയും ചെയ്തിരുന്നു.
ജയിൽ ജീവനക്കാരെ കേഡൽ ആക്രമിച്ചതും സാത്താൻ സേവയുമായി ബന്ധിപ്പിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. ജയിലിൽ വെച്ച് കേഡൽ ആത്മാവിനോട് സംസാരിക്കുന്നു എന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ. അന്ന് ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് ഞെരിക്കുകയായിരുന്നു കേഡൽ. ജയിലിലെ മറ്റ് ഉദ്യോഗസ്ഥരും സഹതടവുകാരും ചേര്‍ന്നാണ് കേഡലിന്റെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്.
താന്‍ ഉപബോധ മനസ്സില്‍ മറ്റാരോടോ സംസാരിച്ചുവെന്നും തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നുമുള്ള വിചിത്ര ന്യായമായിരുന്നു കേഡല്‍ പറഞ്ഞത്. സഹതടവുകാരുടെ ഇടയിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളും അക്രമങ്ങളും കാരണം കേഡലിനെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടയ്ക്ക് ന്യൂമോണിയ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു.
2018 ലെ പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരില്‍ കേള്‍ക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്. പ്രതി കോടതി നടപടികള്‍ മനസിലാക്കി വിചാരണ നേരിടാന്‍ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു.
https://www.facebook.com/Malayalivartha
























