തിരുവനന്തപുരത്ത് കരാറുകാരന്റെ കാറിൽ ഇടിച്ച് നിർത്താതെ കുതിച്ച് പാഞ്ഞ ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളത്:- നിരവധി കേസുകള്‍

തിരുവനന്തപുരത്ത് കരാറുകാരന്റെ കാറിൽ ഇടിച്ചിട്ടും നിർത്താതെ കുതിച്ച് പാഞ്ഞ ഇന്നോവ കാർ മോട്ടോർ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതെന്ന് റിപ്പോർട്ട്. കാർ ഇടിച്ച സമയത്ത് തന്നെ കാറുകാരന്‍ ഒരുവിധം ഇന്നോവയെ പിന്തുടർന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പരിശോധന നടത്തിയ കാറുകാരന്‍ ഞെട്ടിപ്പോയി, മോട്ടോര്‍ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്‍ത വണ്ടിയുടെ പേരില്‍ നിരവധി കേസുകള്‍. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സംഭവം പങ്കുവച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാറിൽ PRESS എന്ന സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ കാർ വന്നിടിച്ച് നിർത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ ശാസ്‍തമംഗലം പൈപ്പിൻമൂട് വരെ പിന്തുടർന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞുവെന്നായിരുന്നു രാജീവ് കുറിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പിന്നീട് കിട്ടിയതെന്ന് പറയുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്‍തിട്ടുള്ള ഇന്നോവയായിരുന്നു ഇത്. നിലവില്‍ ഈ വാഹനത്തിനെതിരെ 27 കേസുകൾ ആണുള്ളത്. ഈ വിവരങ്ങളുടെ സ്‍ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടതോടെ സംഭവം വൈറലാകുകയായിരുന്നു. ഇത്രയും കേസുകള്‍ ഉള്ളൊരു വാഹനം എങ്ങനെയാണ് പരിശോധനകളെ മറികടന്ന് ജീവന് ഭീഷണിയായി നിരത്തില്‍ ഓടുന്നതെന്നാണ് പലരും ചോദിക്കുന്നത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പൊലീസിനെ സ്വമേധയാ കേസെടുക്കാം എന്ന നിലപാടിലാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. വലിയ കേസുകളും പിഴകളും ഉള്ള വാഹനങ്ങളെയാണ് ഇത്തരത്തില്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രജിസ്ട്രഷന്‍ ചെയ്യാതെ നിരത്തിലിറക്കിയ വാഹനങ്ങളും ഇങ്ങനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാം. ഇത്തരം വാഹനങ്ങള്‍ക്ക് വില്‍ക്കുക, ഉടമസ്ഥാവകാശം മാറ്റുക തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല. ഗ്ലാസിൽ നിന്നും ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദ് ചെയ്യാറുണ്ട്. ഇത്തരം വാഹനങ്ങളെയും ബ്ലാക്ക് ലിസ്റ്റില്‍ ഉൾപ്പെടുത്താം. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ച് പിഴവ് തിരുത്തിയാല്‍ മാത്രമാണ് ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് വാഹനത്തെ നീക്കം ചെയ്യുക.
https://www.facebook.com/Malayalivartha
























