ശുചിമുറിയിൽ കയറിയ ഭാര്യ തൂങ്ങി മരിച്ചതാണെന്ന് ദേവികുളം സബ്ജയിലിലെ വാർഡനായ ഭർത്താവ്; ആത്മഹത്യക്കപ്പുറത്തേക്കുള്ള ദുരൂഹത സംഭവത്തിലെന്ന് പോലീസ്: മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും, അടുത്തുള്ള മുറിയിലും രക്തക്കറയും- നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയായ ദേവികയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം

ഭർതൃവീട്ടിലെ ശുചിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്യാസിയോട സ്വദേശിനിയും കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യയുമായ ദേവിക(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്. രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് ദേവികുളം സബ്ജയിലിലെ വാർഡനായ ഭർത്താവ് അർജുൻ പൊലീസിനോട് പറഞ്ഞത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. എന്നാല്‍ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കപ്പുറത്തേക്കുള്ള ദൂരൂഹത സംഭവത്തിനുണ്ടെന്ന് ബോധ്യപ്പെട്ടത്. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടതോടെ മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളും ആരോപിക്കുന്നു.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്‌ക്കരിച്ചു.
മറ്റൊരു സംഭവത്തിൽ ചങ്ങലീരിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. സ്ത്രീധന പീഡനക്കേസിൽ തെങ്കര വെള്ളാരംകുന്ന് ഏറാടൻ മുഹമ്മദ് മുസ്തഫ (31), പിതാവ് ഹംസ(67) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മാതാപിതാക്കളായ മണ്ണാർക്കാട് ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിന്റെയും ഭാര്യ ഉബൈസയുടെയും മൊഴി രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് റുസ്‌നിയ ജെബിനെ(22) തന്റെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ചതായി വീട്ടുകാർ കണ്ടത്.
സ്ത്രീധനത്തെ ചൊല്ലിയുണ്ടായ നിരന്തര പീഡനത്തെ തുടർന്നാണ് മരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചത്. മരിക്കുന്നതിന് തൊട്ട് മുൻപ് ഭർത്താവ് മുസ്തഫ റുസ്‌നിയ ജെബിനെ കാണാൻ എത്തിയിരുന്നതായും തുടർന്നായിരുന്നു മരണമെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.
വിവാഹ സമയത്ത് പന്ത്രണ്ട് പവൻ സ്വർണമാണ് നൽകിയിരുന്നത്. എന്നാൽ സഹോദര ഭാര്യമാർ കൂടുതൽ സ്വർണം ഉള്ളവരാണെന്ന പേരിൽ ഭർത്താവിന്റെ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി റുസ്‌നിയയുടെ പിതാവ് ആരോപിക്കുന്നു. റുസ്നിയയുടെ ഭർത്താവ് സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടും നിരന്തരം പണം ആവശ്യപ്പെടാറുണ്ടെന്ന് മാതാവും വെളിപ്പെടുത്തുന്നു. വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായുള്ള റുസ്നിയയുടെ വിവാഹം 2017 നവംബർ അഞ്ചിനായിരുന്നു നടന്നത്. ഭർത്താവ് മുസ്തഫ ചങ്ങലീരിയിലെ വീട്ടിൽ വന്നു പോയ ദിവസമാണ് റുസ്നിയ ജബിൻ വാതിലടച്ച് ആത്മഹത്യ ചെയ്തത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























