സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിൽ അച്ഛന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിൽ എത്തി: മൂന്ന് മാസം മുമ്പ് ചാർജ് എടുത്തത് മുതൽ മറ്റ് പല ദുരനുഭവങ്ങളും ഉണ്ടായി:- അപ്രതീക്ഷിതമായിരുന്നു ആ അനുഭവം... ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചു, എല്ലാവർക്കും മുന്നിൽ നിർത്തി വസ്ത്രം വലിച്ചു കീറി, ശരീരമാസകലം വേദനയാണ്... കണ്ണ് നിറഞ്ഞ് ഡോക്ടർ മാലു മുരളി

മുറിവിന് മരുന്ന് വയ്ക്കാനെത്തിയവരുടെ അപ്രതീക്ഷിത ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറായ മാലു മുരളി. രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. വളളക്കടവ് പള്ളത്ത് വീട്ടിൽ റഫീഖ് (34), മണക്കാട് കരിമഠം കോളനിയിലെ റഷീദ് (41) എന്നിവരാണ് വ്യാഴാഴ്ച രാത്രി 12.30ഓടെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മാലു മുരളിയെയും സെക്യൂരിറ്റി ജീവനക്കാരൻ സുബാഷിനെയും മർദിച്ചത്.
ഒപിയിൽ തലകറക്കം കാരണം കൊണ്ടുവന്ന രോഗിയെ പരിശോധിക്കവേയാണ് റഫീഖിന്റെ കൂടെ വന്ന അക്രമികൾ ക്യൂവിൽ നിൽക്കാതെ മുറിയിലേക്ക് തള്ളിക്കയറി എത്തിയത്. കഴുത്തിനു പുറകിൽ ബ്ലയ്ഡ് കൊണ്ട് വരഞ്ഞതു പോലൊരു മുറിവായിരുന്നു. കേസ് ഷീറ്റിൽ രേഖപ്പെത്താനായി ഇത് എങ്ങനെ സംഭവിച്ചെന്നു ചേദിച്ചപ്പോൾ അത് നീയറിയേണ്ട എന്നു പറഞ്ഞ് ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അതു ചോദിക്കാൻ ‘നീയാരാടീ’യെന്നു ചോദിച്ചു കയ്യിൽ കയറി ഇറുക്കിപ്പിടിച്ചു. ഇതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മർദ്ദനം തുടർന്നത്. ആ സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ....
സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദ്യശ്യങ്ങളെക്കാൾ ഭീകര അക്രമമായിരുന്നു നടന്നത്. ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചു. തറയിലേക്ക് വീണിട്ടും മർദനം തുടർന്നു. മുതുകിലും ചവിട്ടി. കാലിൽ പിടിച്ച് വലിച്ചിഴച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് വസ്ത്രം വലിച്ചു കീറി. ഡോക്ടർ എന്നതിലുപരിയായി ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം. ഇപ്പോഴും ശരീരമാസകലം വേദനയാണെന്ന് വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞു ഡോക്ടർ പറഞ്ഞു. സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിലാണ് അച്ഛന്റെ ഉടമസ്ഥതയിലുള്ള ജോലി ഉപേക്ഷിച്ച് കായംകുളം സ്വദേശിനിയായ ഡോക്ടർ മാലു തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് എത്തിയത്.
കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസം മുമ്പായിരുന്നു ചാർജ് എടുത്തത്. ദുരനുഭവം നേരിട്ടിട്ടും ഫോർട്ട് ആശുപത്രിയിൽ തന്നെ തുടരാനാണ് താത്പര്യമെന്ന് ഡോക്ടർ പങ്കുവയ്ക്കുന്നു. ആക്രമണം ഉണ്ടായപ്പോൾ ഓടിയെത്തിയ സെക്യൂരിറ്റിയെയും ക്രൂരമായി മര്‍ദിച്ചു. ഐ.വി. സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു. പിന്നീട് അസഭ്യവര്‍ഷമായിരുന്നു. ഇതിനിടെ വീണ്ടും മര്‍ദിക്കാന്‍ ശ്രമിച്ചു. അയാള്‍ മദ്യപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മദ്യത്തിന്റെ മണമില്ലായിരുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയമുണ്ട്.
സംഭവത്തെ തുടര്‍ന്ന് മാനസികമായി വളരെയേറെ വിഷമമായി. ഇനി ഈ അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. ശാന്തമായി ജോലി ചെയ്യാന്‍ കഴിയണം. ഒന്നര മാസത്തിനിടെ ഇത്തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നഴ്സിങ് ജീവനക്കാര്‍ക്ക് നേരേ അതിക്രമമുണ്ടായിട്ടുണ്ട്. സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം എന്നും ഡോക്ടർ ആവശ്യപ്പെടുന്നു.
24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യാമറകളോ വേണ്ടത്ര സുരക്ഷാ ജീവനക്കാരോ ഇല്ല. മാത്രമല്ല, ആശുപത്രിക്കു സമീപമുള്ള പാര്‍ക്കും ഒഴിഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ച് രാത്രിയില്‍ സമൂഹവിരുദ്ധരുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശ്രികണ്‌ഠേശ്വരം പാര്‍ക്ക് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളുടെ പ്രവര്‍ത്തനമുള്ളതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നേരത്തേയും ആശുപത്രിയിലെത്തി ജീവനക്കാരോടു മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, ശാരീരിക ആക്രമണത്തിലേക്കു കടന്നത് ആദ്യമായിട്ടാണ്. മുമ്പും അടിപിടിക്കേസുകളില്‍ ഇവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ നേരത്തേയും പരാതി നല്‍കിയിരുന്നു.
രാത്രി പോലീസിന്റെ പട്രോളിങ് ശക്തമല്ലെന്നും പരാതിയുണ്ട്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ കോര്‍പ്പറേഷന്‍ പിന്‍വലിച്ചതാണ് പാര്‍ക്ക് മദ്യപന്‍മാരുടെ താവളമാകാന്‍ കാരണമെന്ന് കൗണ്‍സിലര്‍ പി.രാജേന്ദ്രന്‍നായര്‍ പറഞ്ഞു. രാത്രി മദ്യപസംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. മദ്യപിച്ച് പോകുന്നതിനിടയില്‍ വീണു പരിക്കേറ്റാണ് പ്രതികള്‍ ചികിത്സ തേടിയെത്തിയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ച് രാത്രി കഞ്ചാവു കച്ചവടം നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























