തീരുമാനമെടുക്കാൻ തങ്ങളും... ലീഗ് യോഗത്തിൽ ഒറ്റപ്പെടുത്തൽ... ഭീഷണിപ്പെടുത്തി കുഞ്ഞാലിക്കുട്ടി... ആഞ്ഞടിച്ച് കെപിഎ മജീദ്....

പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര് തന്നെയാണ് നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി തന്നെയാണ് കുഞ്ഞാലികുട്ടിക്ക് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഇത്രയും കാലം ഉണ്ടാക്കിയെടുത്ത സല്പേര് നശിപ്പിക്കാൻ ജലീലിനെ പോലെയുള്ളവർകച്ചകെട്ടി ഇറങ്ങുമ്പോൾ വേറെ എന്തു പറയാൻ ആണ്!
കഴിഞ്ഞ ദിവസം ലീഗ് ഹൗസിലെ വാർത്താ സമ്മേളനത്തിനിടയിൽ തനിക്കെതിരെ ആരോപണമുന്നയിച്ച മുഈനലിക്കെതിരെ ഇപ്പോൾ നടപടി വേണ്ടെന്ന തീരുമാനം മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. നടപടിക്കെതിരെ പാണക്കാട് കുടുംബം ശക്തമായി നിലയുറപ്പിച്ചതോടെ മറിച്ചൊരു തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിക്ക് കഴിയാത്ത അവസ്ഥയാണ് യോഗത്തിലുണ്ടായത്. ഉന്നതാധികാര സമിതി യോഗത്തിൽ പാണക്കാട് കുടുംബത്തിലെ പ്രധാന അംഗങ്ങളെല്ലാം ഇരുന്ന് തീരുമാനമെടുത്തതും ലീഗിന്റെ ചരിത്രത്തിൽ ആദ്യം.
കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ ഹൈദരലി തങ്ങളുടെ മകൻകൂടിയായ മുഈനലി ശിഹാബ് തങ്ങൾ നടത്തിയ വെളിപ്പെടുത്തൽ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റ ശക്തമായ അടിയായിരുന്നു. നിയമസഭ സമ്മേളനത്തിന് തിരുവനന്തപുരത്തായിരുന്ന അദ്ദേഹം അടിയന്തരമായി മലപ്പുറത്തെത്തി നടത്തിയ ചരടുവലികൾ പാളിപ്പോകുന്ന കാഴ്ചയാണ് യോഗത്തിൽ കാണാൻ സാധിച്ചത്.
മുഈനലിയെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാൻ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലൂടെയും നീക്കം നടത്തിയെങ്കിലും വിജയം കണ്ടില്ല. റഷീദലി തങ്ങൾ ഉൾപ്പെടെ പാണക്കാട് കുടുംബത്തിലെ ഭൂരിഭാഗവും അടിയന്തര നടപടി ഉണ്ടാകുന്നതിനെതിരെ നിലയുറപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്ന സാദിഖലി തങ്ങൾക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാൻ സാധിച്ചില്ല.
മുഈനലി വാർത്തസമ്മേളനത്തിൽ നടത്തിയ പരസ്യ വിമർശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി. വിഷയം കുടുംബ പ്രശ്നമായി മാറുന്ന സാഹചര്യമുണ്ടാകുന്നതും ഹൈദരലി തങ്ങൾ രോഗാവസ്ഥയിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നേതാക്കൾ ആശങ്കയറിയിച്ചു.
യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം തേടിയിരുന്നു. വിഷയം നടന്നത് ലീഗ് ആസ്ഥാനത്തായതിനാലും ചന്ദ്രികയെക്കുറിച്ചായതിനാലും തങ്ങൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്.
ഇതോടെ നടപടി, യോഗത്തിൽ വേണ്ടെന്ന നിലപാടിലേക്ക് നേതാക്കൾ എത്തുകയും അധ്യക്ഷനായ പിതാവ് ഹൈദരലി തങ്ങൾതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. താൻ കക്ഷിയായ പ്രശ്നമായതിനാൽ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്.
ഇതുകൂടാതെ, ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദും രംഗത്തെത്തിയിരുന്നു. പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്.
അതേസമയം, ഈ വിഷയത്തിൽ പദവിയൊഴിയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒത്തുത്തീര്‍പ്പ് ഉണ്ടാകുകയായിരുന്നു.
ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശ വാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























