സ്ത്രീധനമായി കൊടുത്ത സ്വർണ്ണം കുറഞ്ഞുപോയി യുവതിക്ക് ഭർതൃവീട്ടിൽ മാനസിക പീഡനവും അമിതജോലി ഭാരവും; പീഡനം സഹിക്കാതെ ആയതോടുകൂടി ഗര്‍ഭിണിയായ യുവതി തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചനിലയില്‍: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
സ്ത്രീധനമായി കൊടുത്ത സ്വർണ്ണം കുറഞ്ഞുപോയി യുവതിക്ക് ഭർതൃവീട്ടിൽ മാനസിക പീഡനവും അമിതജോലി ഭാരവും. പീഡനം സഹിക്കാൻ കഴിയാതായതോടെ മൂത്ത കുട്ടിയുടെ തൊട്ടിലിന്റെ കയറില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു.
ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജബിന്‍ മരിച്ച കേസിലാണ് തെങ്കര വെള്ളാരംകുന്ന് ഏറാടന്‍ മുഹമ്മദ് മുസ്തഫ (31), മുസ്തഫയുടെ പിതാവ് ഹംസ (67) എന്നിവരെ വെള്ളാരംകുന്നത്തെ വീട്ടില്‍ നിന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഗാര്‍ഹിക പീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നു പിതാവ് അബ്ബാസ് മൊഴി കൊടുത്തിരുന്നു. ഈ മാസം ഒന്നിനാണ് റുസ്‌നിയയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് മാസം ഗര്‍ഭിണിയായ റുസ്‌നിയയ്ക്ക് ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചങ്ങലീരിയിലെ വീട്ടിലായിരുന്നു.
റുസ്‌നിയ മരിച്ച ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മുസ്തഫ ചങ്ങലീരിയിലെ വീട്ടില്‍ വന്നുപോയിരുന്നു. മുസ്തഫ പോയ ഉടന്‍ മുറിയുടെ വാതില്‍ അടച്ച് അകത്തുകയറിയ റുസ്‌നിയ പിന്നീട് മൂത്ത കുട്ടിയുടെ തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. 2017 നവംബര്‍ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
വിവാഹത്തിനുശേഷം സ്വര്‍ണം കുറഞ്ഞതിന്റെ പേരില്‍ കടുത്ത മാനസിക പീഡനവും ജോലി ഭാരവും ഭര്‍തൃവീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദേശത്തുള്ള സഹോദരനോടു അഞ്ച് പവന്‍ സ്വര്‍ണം വാങ്ങി നല്‍കാന്‍ റുസ്‌നിയ ആവശ്യപ്പെട്ടിരുന്നതായും പിതാവ് അബ്ബാസ് പറയുന്നു.
https://www.facebook.com/Malayalivartha