കേരളത്തിൽ ഇന്നും ഉയർന്ന് ടിപിആർ... പരിശോധന വീണ്ടും കുറച്ചു; ആശങ്ക!
സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. പരിഷ്കാരങ്ങൾ കൊണ്ട് വരുമ്പോഴും കേരളത്തിൽ ടിപിആർ ഇപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ ഉയരുന്നതിനിടെയാണ് ഇളവുകള്‍ നിലവില്‍ വരുന്നത് എന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്.
കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഇതേസമയം, സംസ്ഥാനത്തെ കടകള്‍ ഇന്ന് മുതല്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ തുറന്ന് പ്രരവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. സംസ്ഥാനത്തെ ബീച്ചുകള്‍ ഇന്നു മുതലും മാളുകള്‍ ബുധനാഴ്ച മുതലും പ്രവര്‍ത്തിച്ചു തുടങ്ങും.
ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ എത്തുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അടുത്ത രണ്ട് ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗണ്‍ ഉണ്ടാകില്ല.
അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തന്നെയാണ് തമിഴ്‌നാട് സര്‍ക്കാരും മുന്നോട്ട് പോകുന്നത്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. തമിഴ്‌നാട് ദേവസ്വം മന്ത്രിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
കേരളത്തില്‍ നിന്ന് ആലപ്പി എക്‌സ്പ്രസില്‍ എത്തിയെ യാത്രക്കാരെയാണ് പരിശോധിക്കാന്‍ മന്ത്രി നേത്യത്വം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശന പരിശോധനകളാണ് ഇന്ന് മുതല്‍ നടക്കുക. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് നടപടി.
https://www.facebook.com/Malayalivartha