കേരളത്തിൽ വൻ വർധനവ്... ടിആർപി 15നു മുകളിൽ! മലപ്പുറത്ത് 3,000 കടന്നു... റോക്കറ്റ് പോലെ കുതിച്ച്... 18,000 കടന്ന് മരണം...
കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായിട്ടാണ് ഇപ്പോൾ പോകുന്നത്. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് വളരെ വഷളായ രീതിയിലേക്കാണ് സംസ്ഥാനത്തിന്റെ കൊവിഡ് മാനേജ്മെന്റും പോകുന്നത്. വാക്സിൻ യജ്ഞം പോലും പാതി വഴിയിൽ എത്തി നിൽക്കുന്ന അവസ്ഥയാണ് കേരളത്തിൽ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേസുകളിലെ വർധന മലയാളികളെ അലട്ടുന്നത്.
കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് മാത്രം 3000ത്തിനു മുകലിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4 ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കേരളത്തിലെ പോസിറ്റിവിറ്റി നിരക്കും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ഇതുവരെ 10നു മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ 15നു മുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,96,184 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,82,290 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിഴ ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത് കോടികളെന്ന് കണക്ക്. രണ്ടാം ലോക്ഡൗണിൽ 17 ലക്ഷത്തിലേറെ പേരിൽനിന്നായി 125 കോടിയിലേറെ രൂപയുടെ പിഴ രേഖപ്പെടുത്തി. എന്നാൽ, എത്ര രൂപ പിഴയായി കിട്ടിയെന്ന് ഔദ്യോഗികമായി സർക്കാർ വ്യക്തമാക്കിയിട്ടില്ല.
രണ്ടാം ലോക്ഡൗൺ തുടങ്ങിയ മേയ് 8 മുതൽ ഓഗസ്റ്റ് 9 വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 17.75 ലക്ഷം കേസുകളെടുത്തു. അതിൽ ഏറ്റവും കൂടുതൽ കേസുകൾ മാസ്ക് ധരിക്കാത്തതിനാണ് – 10.7 ലക്ഷം. മാസ്ക് ധരിക്കാത്തതിന് 500 രൂപ വച്ച് പിഴ കണക്കാക്കിയാൽ കിട്ടിയ തുക 53.6 കോടി രൂപവരും.
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിന് 2.3 ലക്ഷം വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിന് 2000 രൂപ വച്ച് പിഴ കണക്കാക്കിയാൽ കിട്ടിയ തുക 46 കോടി രൂപയാണ്. ക്വാറന്റീൻ ലംഘിച്ചതിന് 5920 കേസുകളെടുത്തു. ആ ഇനത്തിലും 2000 രൂപ വച്ച് പിഴ കണക്കാക്കിയാൽ ലഭിച്ചത് 1.1 കോടി രൂപ.
സാമൂഹിക അകലം പാലിക്കാത്തത് അടക്കമുള്ള മറ്റു നിയന്ത്രണ ലംഘനത്തിനും 4.7 ലക്ഷം പേർക്കെതിരെ കേസെടുത്തു. ഇതിന് 500 മുതൽ 5000 വരെയാണ് പിഴ. ഇതെല്ലാം ചേരുമ്പോൾ 125 കോടിയിലേറെ തുക പിഴയായി മൂന്നര മാസം കൊണ്ട് രേഖപ്പെടുത്തി. കാലങ്ങളായുള്ള ഹെൽമെറ്റും രേഖകളും നോക്കുന്ന വാഹന പരിശോധനയ്ക്ക് പുറമേയാണ് കോടികളുടെ അധിക വരുമാനം.
https://www.facebook.com/Malayalivartha