കരാറുകാരന്റെ കാറിൽ ഇടിച്ച് നിർത്താതെ കുതിച്ച് പാഞ്ഞ ഇന്നോവ കാറിന് പിടിവീണു; തെളിഞ്ഞത് 68 ഓളം കേസുകൾ... എട്ടിന്റെ പണി കൊടുത്ത് തിരുവനന്തപുരം സിറ്റി പൊലീസും, മോട്ടോർ വാഹന വകുപ്പും
കരാറുകാരന്റെ കാറിൽ ഇടിച്ചിട്ടും നിർത്താതെ കുതിച്ച് പാഞ്ഞ, മോട്ടോർ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട ഇന്നോവ പിടിയിലായി. തലസ്ഥാന നഗരയില്‍ കരാറുകാരന്റെ കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കർ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.
ഇതിന് പിന്നാലെയാണ് വാഹനത്തിന് പിടിവീണത്. കാർ ഇടിച്ച സമയത്ത് തന്നെ കാറുകാരന്‍ ഒരുവിധം ഇന്നോവയെ പിന്തുടർന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്‍ത വണ്ടിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് മനസിലാക്കിയത്.
രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സംഭവം പങ്കുവച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാറിൽ PRESS എന്ന സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ കാർ വന്നിടിച്ച് നിർത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ ശാസ്‍തമംഗലം പൈപ്പിൻമൂട് വരെ പിന്തുടർന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞുവെന്നായിരുന്നു രാജീവ് കുറിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പിന്നീട് കിട്ടിയതെന്നും അദ്ദേഹം പറയുന്നു.
പൂന്തുറ സ്വദേശി സിദ്ധിഖിന്റെ പേരിലുള്ള കെ എൽ 01 എ വി 4777 എന്ന ഇന്നോവ കാറിന്റെ പേരില്‍ ഏഴ് വർഷത്തോളമായി കുടിശിക ഉണ്ടായിരുന്നു. 68 ഓളം തവണ വേഗതാ ലംഘനത്തിനായിരുന്നു കേസ്. ഈ പിഴ തുക, വാഹന ഉടമയിൽ നിന്ന് ഈടാക്കി. 2013 മുതൽ കുടിശിക ഉണ്ടായിരുന്ന പിഴയിനത്തിൽ 53600 രൂപ തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഈടാക്കിയത്.വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ തിരഞ്ഞ രാജീവ് കണ്ടത് വാഹനം ബ്ലാക്ക്ലിസ്റ്റ് ചെയ്‍തിരിക്കുന്നതായാണ്. കാറിന്റെ ഫോട്ടോ സഹിതം രാജീവ് നടന്ന സംഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെ വിഷയം ചർച്ച ആയി.
ഇതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ മൊബൈൽ അപ്പ്ളിക്കേഷനിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ നിർദേശം നൽകുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ വാഹനയുടമ കുടിശികയുള്ള പിഴത്തുക ഒടുക്കാൻ തയ്യാറായി. 2013 മുതലുള്ള 28 വേഗത ലംഘനത്തിന്റെ പിഴയിനത്തിൽ 36500 രൂപയാണ് മോട്ടോർ വാഹനവകുപ്പിൽ വാഹന ഉടമ കെട്ടിവെച്ചത്. 2014 മുതലുള്ള 40 വേഗത ലംഘനത്തിന്റെ പിഴയിനത്തിൽ 17100 രൂപയാണ് കേരള പൊലീസിന് നൽകേണ്ടതായി വന്നത്.
https://www.facebook.com/Malayalivartha