ആ ഒറ്റ ഉപദേശം ഏറ്റു... കേരളത്തിന്റെ അഭിമാനതാരം ഒളിംപ്യന്‍ സുരേഷ് ബാബുവിനെ കണ്ടെത്തിയതും ജംപിങ് പിറ്റില്‍ ആദ്യം ഇറക്കിയതും താന്‍ ആണെന്ന മഹാരഹസ്യം വെളിപ്പെടുത്തി മുകേഷ്; പട്ടത്താനത്തെ ബഡായി ബംഗ്ലാവ് കണ്ട് അമ്പരന്ന് സഭ

മുകേഷിന്റെ ബഡായി ബംഗ്ലാവുകള്‍ ഇന്നലെ നിയമസഭയിലും കേട്ടു. 1982 ല്‍ ഇറങ്ങിയ ബലൂണ്‍ തൊട്ട് 250 ലേറെ സിനിമകളും നാടകങ്ങളുമാണ് മുകേഷിന്റെ വലിയ സംഭാവനകള്‍. എന്നാല്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് മുകേഷ്. കേരളത്തിന്റെ അഭിമാനതാരം ഒളിംപ്യന്‍ സുരേഷ് ബാബുവിനെ കണ്ടെത്തിയതും ജംപിങ് പിറ്റില്‍ ആദ്യം ഇറക്കിയതും താന്‍ ആണെന്ന മഹാരഹസ്യമാണ് സഭയില്‍ മുകേഷ് വെളിപ്പെടുത്തിയത്. കേട്ടിരുന്നവര്‍ക്കു പെട്ടെന്ന് ഏതോ ബഡായി ബംഗ്ലാവില്‍ എത്തിയ പ്രതീതിയായി.
കൊല്ലം പട്ടത്താനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണം മേളയ്ക്ക് മുകേഷ് നില്‍ക്കുന്നതു കണ്ട ബന്ധുവായ ചെറുപ്പക്കാരന്‍ സൈക്കിള്‍ ചവിട്ടി നിര്‍ത്തുന്നു. 'ഞാനും കൂടി ചേരട്ടെ' എന്നു ചോദിക്കുന്നു. 'ചുമ്മാ ചേരിന്‍' എന്നു മുകേഷ് . ഏത് ഇനം പരീക്ഷിക്കണമെന്നു ചെവിയില്‍ അടുത്ത ചോദ്യം. ബലിഷ്ഠവും നീണ്ടതുമായ ആ കാലുകള്‍ മുകേഷ് കണ്ടു. റോബര്‍ട് ബോബി ജോര്‍ജിനെല്ലാം സാധിക്കുന്നതു പോലെ പിന്നെ ഒറ്റ ഉപദേശമായിരുന്നു: ലോങ് ജംപ്!
പട്ടത്താനം ക്ലബ്ബുകാര്‍ ഞെട്ടിത്തരിച്ചു പോയ ഒരു ചാട്ടം അദ്ദേഹം ചാടുന്നു. പിന്നെ ജില്ലയായി, സംസ്ഥാനമായി, ഇന്ത്യയായി, ഏഷ്യന്‍ ഗെയിംസ് ആയി, ഒളിംപിക്‌സ് ആയി! ആ അവിട്ടം ദിനത്തില്‍ സുരേഷ് ബാബുവിന് കറക്ട് ഉപദേശം കിട്ടിയില്ലെങ്കിലോ? ''ഇന്ത്യയ്ക്ക് ഒരു ഒളിംപ്യനെ തന്നെ നഷ്ടപ്പെടുമായിരുന്നു!'' ഒരു കൂസലുമില്ലാതെ മുകേഷ് പറഞ്ഞപ്പോള്‍ നിയമസഭയിലെ അംഗങ്ങള്‍ ചിരിക്കണോ കരയണോ എന്നതു പോലെയായി.
പ്രതിഭകളെ തിരിച്ചറിഞ്ഞു തേച്ചുമിനുക്കിയെടുക്കേണ്ടതിനെക്കുറിച്ചു കായിക, വിദ്യാഭ്യാസ, കലാ സാംസ്‌കാരിക വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പലരും പറഞ്ഞപ്പോഴാണ് മുകേഷ് പട്ടത്താനം ഗാഥകളുടെ കെട്ടഴിച്ചത്. സന്തോഷ് ട്രോഫി ഇതിഹാസം ക്യാപ്റ്റന്‍ മണിയുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ കുറേ ഇടിച്ചിട്ടു ലഭിക്കാഞ്ഞതോടെ കൊച്ചു മുകേഷ് സ്വയം കുറിച്ചു:' പ്രിയ മുകേഷ്, ഫുട്‌ബോളില്‍ വളര്‍ന്നു വരും, സ്‌നേഹപൂര്‍വം മണി'. സിനിമ മൂലം കായിക ലോകത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള വേദന മുകേഷ് പങ്കുവച്ചു.
ടോക്കിയോയ്ക്കു മലയാളി ശ്രീ പകര്‍ന്ന ഹോക്കി താരം ശ്രീജേഷിനും വഴികാട്ടി ഉണ്ടായിരുന്നത് പ്രമോദ് നാരായണന്‍ ഓര്‍മിപ്പിച്ചു. വോളിബോളില്‍ കൈ വച്ച ശ്രീജേഷിനെ ആ ഗുരുനാഥന്‍ ഹോക്കിയിലേക്കു വഴിതിരിച്ചു വിടുകയായിരുന്നത്രെ. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം ഇങ്ങനെ അവഗണിക്കരുതെന്നു ഷാഫി പറമ്പിലും സനീഷ് കുമാര്‍ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടപ്പോള്‍ ഇന്നത്തെ കാബിനറ്റ് യോഗത്തിന്റെ സസ്‌പെന്‍സിന് മന്ത്രി വി.ശിവന്‍കുട്ടി അതു നീട്ടിവച്ചു. പ്രതിപക്ഷ ആക്രമണം പ്രതീക്ഷിച്ച മന്ത്രി കണ്ടത് തനിക്കു സമയം നല്‍കണമെന്നു സ്‌നേഹിച്ചു വാദിക്കുന്ന എതിരാളികളെ. സുപ്രീം കോടതി വിധിയെക്കുറിച്ച് ആരും പറഞ്ഞില്ല.
മൊബൈല്‍ ഫോണിന്റെ രണ്ടരയിഞ്ചില്‍ തളയ്ക്കപ്പെട്ട ബാല്യകൗമാരങ്ങളെപ്പറ്റി ശ്രദ്ധകവരുന്നതിനൊപ്പം രണ്ടു കാര്യം കെ.ബി.ഗണേഷ്‌കുമാര്‍ അവതരിപ്പിച്ചു: തിയറ്റര്‍ വേഗം തുറക്കണം, നാട്ടാനകളെ ക്ഷയരോഗം ബാധിക്കുന്നതു പരിശോധിക്കണം.
ഷോളയൂരില്‍ ആദിവാസി മൂപ്പന്റെ കുടുംബത്തിനു നേരെയുള്ള പൊലീസ് അതിക്രമത്തിലെ ശക്തമായ പ്രതിഷേധം എന്‍.ഷംസുദ്ദീനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകടിപ്പിച്ചപ്പോള്‍ കോവിഡ് കാലത്ത് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം. ഇറങ്ങിപ്പോക്കില്‍ ആ വിഷയം തീര്‍ന്നില്ല. ചര്‍ച്ചയില്‍ പട്ടികജാതി വര്‍ഗ വകുപ്പും ഉണ്ടായിരുന്നതിനാല്‍ ഷോളയൂരും ബദലായി പഴയ മുത്തങ്ങ വെടിവയ്പും കത്തിപ്പടര്‍ന്നു.
ഒറ്റദിവസം ഡസന്‍ വകുപ്പുകള്‍ ചര്‍ച്ചയ്ക്കു വച്ചപ്പോള്‍ 'ഓഫിസേഴ്‌സ് ഗാലറി' നിറഞ്ഞു, കുറേപ്പേര്‍ നില്‍പായി. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ മഞ്ഞളാം കുഴി അലിയെ സ്പീക്കര്‍ അഭിനന്ദിച്ചു. ഏതാനും പേരെ മുകളിലെ വിസിറ്റേഴ്‌സ് ഗാലറിയിലേക്കു വിട്ടാണ് സാമൂഹിക അകലം സ്പീക്കര്‍ ഉറപ്പാക്കിയത്.
"
https://www.facebook.com/Malayalivartha
























