മദ്യലഹരിയിലായിരുന്ന മകൻ വഴിവക്കിൽ നിന്ന അച്ഛനോട് കയർത്ത് സംസാരിച്ച് മർദ്ദിച്ചു; മര്‍ദ്ദനമേറ്റ കാര്യം അയൽവാസികളായ യുവാക്കളെ അറിയിച്ചതോടെ സംഘം ചേര്‍ന്നെത്തി മകനെ പഞ്ഞിക്കിട്ടു!!! തല്ല് കിട്ടിയ വൈരാഗ്യത്തിൽ ഉറങ്ങിക്കിടന്ന ബധിരനും മൂകനുമായ അച്ഛന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി, ടെറസിൽ ഒളിച്ച് മകൻ- കൊല്ലത്ത് സംഭവിച്ചത്

മദ്യലഹരിൽ ബധിരനും മൂകനുമായ അച്ഛനെ മകൻ കൊലപ്പെടുത്തി. കൊല്ലം പുളിയത്ത് മുക്കിന് സമീപം കൈരളി നഗര്‍-57ല്‍ ശ്രീമംഗലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുഴിങ്കണ്ടം വയല്‍ സ്വദേശി കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍കുട്ടി ചെട്ടിയാരുടെ ഇളയമകന്‍ മണിക്കുട്ടനെ(31) റിമാന്‍ഡ് ചെയ്തു. ഇളയമകനായ മണിക്കുട്ടന്‍ മദ്യലഹരിയില്‍ അച്ഛനുമായി വഴക്കിടുന്നത് പതിവായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മദ്യലഹരിയിലായിരുന്ന മണിക്കുട്ടന്‍ കുഴിങ്കണ്ടം ജംഗ്ഷന് സമീപത്ത് വച്ച് കൃഷ്ണന്‍ കുട്ടി ചെട്ടിയാരുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ റോഡില്‍ വച്ച് മണിക്കുട്ടന്‍ കൃഷ്ണന്‍ കുട്ടി ചെട്ടിയാരെ തല്ലി. മര്‍ദ്ദനമേറ്റ കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ വീടിന് സമീപത്തുള്ള യുവാക്കളെ വിവരം അറിയിച്ചു. യുവാക്കള്‍ സംഘം ചേര്‍ന്നെത്തി മണിക്കുട്ടനെ തല്ലി. കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ പറഞ്ഞിട്ടാണ് യുവാക്കള്‍ തന്നെ തല്ലിയതെന്ന് മനസിലാക്കിയ മണിക്കുട്ടന്‍ രാത്രി പത്തരയോടെ വീട്ടിലെത്തി കട്ടിലില്‍ കിടക്കുകയായിരുന്ന അച്ഛന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം മണിക്കുട്ടന്‍ ഓടി രക്ഷപ്പെട്ടു.
ഭാര്യയുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ കുത്തും രക്തസ്രാവവും കാരണം ഗുരുതര അവസ്ഥയിലായിരുന്നു കൃഷ്ണന്‍കുട്ടി. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്ന് കിളികൊല്ലൂര്‍ പൊലീസ് പറഞ്ഞു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ സമീപത്തെ ഒരു വീടിന്റെ ടെറസില്‍ നിന്ന് മണിക്കുട്ടനെ പിടികൂടി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരവിപുരമാണ് കൃഷ്ണന്‍കുട്ടി ചെട്ടിയാരുടെ സ്വദേശം. കോണ്‍ക്രീറ്റിംഗ് തൊഴിലാളികളാണ് കൃഷ്ണന്‍കുട്ടി ചെട്ടിയാരും രണ്ട് മക്കളും.
https://www.facebook.com/Malayalivartha























