ആകെ നാണക്കേടായല്ലോ... വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാര്‍ ഒഴിപ്പിച്ച മത്സ്യ വില്‍പനക്കാരി അല്‍ഫോന്‍സിയ ആകെ ദുരിതത്തില്‍; 20,000 രൂപയുടെ മീനുണ്ടായിരുന്നു; വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവര്‍ കടം തരില്ലല്ലോ... എന്ന് അലറിക്കരഞ്ഞിട്ടും സഹായിച്ചില്ല

തിരുവനന്തപുരം ആറ്റിങ്ങലിലെ മീന്‍ വില്‍പനയും ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ ഒഴിപ്പിക്കലും ഏറെ ചര്‍ച്ചയായി.
അത് നിയമസഭയില്‍ വരെ എത്തി. വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമവും അവഹേളനവും നേരിട്ട മത്സ്യവില്‍പനക്കാരി അല്‍ഫോന്‍സിയ (52) ആകെ ദുരിതത്തിലാണ്. ഇന്നലെ അവര്‍ അഞ്ചുതെങ്ങിലെ വീട്ടില്‍ ഇന്നലെ വിശ്രമത്തിലായിരുന്നു.
കയ്യിലെ അസ്ഥിക്കു പൊട്ടലുണ്ട്. വേദന കലശലായതോടെ ഇടയ്ക്കു ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറില്ലാഞ്ഞതിനാല്‍ മടങ്ങിപ്പോന്നു. കടം വാങ്ങി കച്ചവടം നടത്തുന്ന ഇവര്‍ക്ക് 20,000 രൂപയുടെ മത്സ്യം നഷ്ടപ്പെട്ടത് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. ''വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവര്‍ കടം തരില്ലല്ലോ'' എന്നൊക്കെ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. പക്ഷേ... വേദന പങ്കു വയ്ക്കുമ്പോള്‍ അല്‍ഫോന്‍സയുടെ വാക്കുകള്‍ മുറിയുന്നു. മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിട്ടും വനിതാ കമ്മിഷന്‍ അംഗങ്ങള്‍ അടക്കം ആരും ഈ വനിതയെ അന്വേഷിച്ചെത്തിയില്ലെന്നതില്‍ നാട്ടുകാര്‍ക്കുമുണ്ട് അമര്‍ഷം. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അല്‍ഫോന്‍സിയ. ഭര്‍ത്താവ് സേവ്യര്‍ 6 വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം കടല്‍പ്പണിക്കു പോകുന്നില്ല.
മത്സ്യക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസുകള്‍. ജോലി തടസപ്പെടുത്തിയതായി ആറ്റിങ്ങല്‍ നഗരസഭ നല്‍കിയ പരാതിയിന്മേല്‍ അല്‍ഫോന്‍സിയ, 3 ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തു. മര്‍ദിച്ചതായി അല്‍ഫോന്‍സിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 3 നഗരസഭ ജീവനക്കാര്‍ക്കെതിരെയും കേസ് എടുത്തു.
അതേസമയം മത്സ്യവില്‍പന സംഘര്‍ഷത്തിലെത്തിയ അവനവന്‍ഞ്ചേരി ജംക്ഷനിലെ അതേ സ്ഥലത്തും പരിസരത്തും ഇന്നലെയും മത്സ്യക്കച്ചവടം നടന്നു. എന്നാല്‍ കടുത്ത നടപടിക്കു നഗരസഭ മുതിര്‍ന്നില്ല. ഉച്ചയ്ക്കു നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഇന്ന് മുതല്‍ വഴിയോര കച്ചവടം പാടില്ലെന്നു നിദേശം നല്‍കി. ഇതു കര്‍ശനമായി നടപ്പാക്കുമെന്ന് നഗരസഭ അധ്യക്ഷ എസ്. കുമാരി പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചന്തകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പൊലീസ് നടപടി എടുക്കുന്നതിനാലാണു വഴിയോര കച്ചവടം തുടങ്ങിയതെന്നാണു വില്‍പനക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ അവനവഞ്ചേരി ജംഗ്ഷനിലാണ് നഗരസഭയുടെ നടപടി അരങ്ങേറിയത്. റോഡരികില്‍ ഇരുന്ന് മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ സമീപത്ത് നഗരസഭയുടെ ചവര്‍ ശേഖരിക്കുന്ന വാഹനത്തില്‍ എത്തിയ ജീവനക്കാര്‍ ചാടിയിറങ്ങി മത്സ്യം പാത്രത്തോടെ എടുക്കാന്‍ ശ്രമിച്ചു. ഇത് താഴെ വീണു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അല്‍ഫോണ്‍സ റോഡില്‍ കിടന്നു കരഞ്ഞു.
സമീപത്തു മത്സ്യക്കച്ചവടം നടത്തുകയായിരുന്ന പനിയമ്മ ഇതുകണ്ട് മീന്‍ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതികരിച്ചു. വീഴ്ചയില്‍ അല്‍ഫോണ്‍സയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് അല്‍ഫോണ്‍സ അരമണിക്കൂറോളം റോഡില്‍ കിടന്നു.
ഇത്തരത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഇടയ്ക്കിടെ നഗരസഭ നടപടി സ്വീകരിക്കാറുണ്ട്. വളരെ സൗമ്യമായി പറഞ്ഞു മനസിലാക്കി അവരെ ഒഴിവാക്കുകയാണ് പതിവ്. ഇത്തരത്തിലൊരു നടപടി ആദ്യമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധം നടത്തി.
കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്. ഇതില്ലെങ്കില്‍ വീട്ടില്‍ അഞ്ചു വയറുകള്‍ പട്ടിണിയാകുമെന്ന് അല്‍ഫോണ്‍സ പറഞ്ഞു. രാവിലെ 4 മണിക്ക് ഇറങ്ങുന്നതാണ്. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വൈകിട്ട് 6 മണിയെങ്കിലുമാകും. കച്ചവടം ഉള്ള സ്ഥലം നോക്കി വില്പനയ്ക്ക് ഇരുന്നതാണെന്നും അല്‍ഫോണ്‍സിയ പറഞ്ഞു.
"
https://www.facebook.com/Malayalivartha























