ഒന്നും ഓര്‍ക്കാന്‍ വയ്യ... താലിബാന്‍ വന്നതോടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ സകല സ്വാതന്ത്ര്യവും പോയി; പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനു താലിബാന്‍ വിലക്കുമോയെന്ന് ആശങ്ക; പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ അഗ്‌നിക്കിരയാക്കി ഒരു അധ്യാപിക

താലീബാനെ ലോകം ഭയക്കുന്നത് അതിനാണ്. സ്ത്രീകളുടെ സര്‍വ സ്വാതന്ത്ര്യവും നശിക്കും. മുമ്പും സമാന അനുഭവമുള്ളതിനാല്‍ അതിന് മാറ്റം വരുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്.
പെണ്‍കുട്ടികളെ താലിബാന്‍ ഭീകരരില്‍നിന്നു സംരക്ഷിക്കുന്നതിനു അവരുടെ സ്‌കൂള്‍ രേഖകള്‍ തീയിട്ട് നശിപ്പിച്ച അധ്യാപികയാണ് വാരത്തകളില്‍. സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ് അഫ്ഗാനിസ്താന്‍ സ്ഥാപക ഷബാന ബസിജ്‌റാസിഖ് ആ അധ്യാപിക. പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്‌കൂളുകളുടെ സ്ഥാപകയാണിവര്‍. മുമ്പ് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനു താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ താലിബാന്‍ ഭീകരര്‍ക്ക് ലഭിക്കാതിരിക്കുന്നതിനാണ് രേഖകള്‍ നശിപ്പിച്ചത്.
പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബോര്‍ഡിങ് സ്‌കൂളിന്റെ സ്ഥാപക എന്ന നിലയില്‍ എന്റെ വിദ്യാര്‍ഥിനികളുടെ രേഖകള്‍ കത്തിച്ചുകളയുകയാണ് ഞാന്‍. അവരെ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനല്ല, മറിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ രേഖകള്‍ കത്തിച്ച ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും ഞങ്ങളുടെ സുരക്ഷയെ പിന്തുണയ്ക്കുന്നവര്‍ക്കും ഉറപ്പുനല്‍കാനാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത് അവര്‍ ട്വീറ്റു ചെയ്തു. രേഖകള്‍ കത്തിക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
താലിബാന്റെ നിയമം പ്രകാരം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അനുവാദമുണ്ടെങ്കിലും ആണ്‍കുട്ടികളും പുരുഷന്മാരും പഠിക്കുന്ന സ്‌കൂളുകള്‍, കോളേജ്, മദ്രസ എന്നിവടങ്ങളില്‍ പോയി പഠിക്കുന്നതിന് അനുവാദമില്ല. 12 വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുമായോ ബന്ധുക്കളല്ലാത്തവരുമായോ സംസാരിക്കുന്നതിനും സ്ത്രീകള്‍ക്ക് അനുവാദമില്ല. നിയമം ലംഘിക്കുന്നവര്‍ക്കു കടുത്തശിക്ഷയാണ് താലിബാന്‍ നല്‍കുന്നത്. കല്ലെറിഞ്ഞു കൊല്ലുക, പൊതുഇടങ്ങളില്‍ അവഹേളിക്കുക, ചാട്ടവാറടി എന്നിവയാണ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കു നല്‍കുന്ന ശിക്ഷകള്‍.
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്വന്തം രാജ്യംവിട്ട് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമവും കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളും ഞെട്ടലോടെയാണ് ലോകം കണ്ടത്. ഒരാഴ്ചയ്ക്കിടെ രാജ്യം വിടാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചത് 20 പേര്‍. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ ഏഴ് പേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുകയാണ്. ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളിലായി അഫ്ഗാനില്‍ കുടുങ്ങിയ 400 പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്.
"
https://www.facebook.com/Malayalivartha

























