മൂന്നാം തരംഗ സാധ്യത; കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍, പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വര്‍ധനയുടെ മൂന്നുമുതല്‍ നാലിരട്ടി വരെ ആകാമെന്ന് മുന്നറിയിപ്പ്

മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനില്‍ക്കുന്നതിനാല്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വര്‍ധനയുടെ മൂന്നുമുതല്‍ നാലിരട്ടി വരെ ആകാമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
അങ്ങനെ വന്നാല്‍ തന്നെ 40000 മുതല്‍ 60000 ന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടാകുന്നതായിരിക്കും. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന തരത്തിലേക്ക് ഗുരുതര രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ആശ്വാസകരമാണ്.
അതോടൊപ്പം തന്നെ ഐസിയു വെന്റിലേറ്റര്‍ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാള്‍ ഓക്സിജന്‍ നല്‍കിയുള്ള ചികില്‍സയാകും കൂടുതല്‍ വേണ്ടി വരിക. അതിനാല്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ ഇതോടൊപ്പം നല്‍കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരമുണ്ട്.
കൂടാതെ മലപ്പുറം , തൃശൂര്‍ ,എറണാകുളം , കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ രോഗ ബാധിതര്‍ ഉള്ളത്. ഈ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇവിടങ്ങളില്‍ വാസ്കിന്‍ പരമാവധിപേരില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യതദ്ദേശ വകുപ്പുകള്‍ ഉറപ്പാക്കേണ്ടതാണ്.
അതേസമയം പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ സമ്ബര്‍ക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യേണ്ടതാണ്. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദേശവും ഉണ്ട്.
https://www.facebook.com/Malayalivartha

























