ഒരു ലക്ഷം കോടി ഡോളര്‍ സ്വാഹ... ആകാശം മുട്ടെ വളരാന്‍ ശ്രമിച്ച ജോ ബൈഡന് തുടക്കത്തിലേ കാലിടറി; അഫ്ഗാന്‍ വിഷയത്തില്‍ തോറ്റ് സഖ്യസേന പിന്‍മാറിയതോടെ ബൈഡനെതിരെ പ്രതിഷേധം ഉയരുന്നു; എന്തിന് അഫ്ഗാന് മുമ്പില്‍ തോറ്റ് കൊടുത്തെന്ന ചോദ്യം ബാക്കി

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഈ മാസത്തിനകം താലിബാന്‍ വിടണമെന്ന അന്ത്യശാസനം അമേരിക്കയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ്. പ്രസിഡന്റ് ജോ ബൈഡന് ഇതിലും വലിയ നാണക്കേട് വരാനില്ല.
20 വര്‍ഷത്തെ അഫ്ഗാന്‍ ദൗത്യകാലത്ത് യുഎസ് ആ രാജ്യത്തു ചെലവഴിച്ചത് ഒരു ലക്ഷം കോടി ഡോളറാണെന്ന (74 ലക്ഷം കോടി രൂപയിലേറെ) കണക്ക് പുറത്തുവന്നിരിക്കുകയാണ്. യുഎസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് അഫ്ഗാനിസ്ഥാന്‍ റീകണ്‍സ്ട്രക്ഷന്‍ സിഗാര്‍ നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം ശതകോടികളാണു പാഴായിപ്പോയത്.
അമേരിക്കയുടെ ഏറ്റവും ദീര്‍ഘമായ യുദ്ധം അവസാനിപ്പിച്ച പ്രസിഡന്റ് എന്ന സല്‍പേരായിരുന്നു ബൈഡന്‍ ആഗ്രഹിച്ചത്. 2,448 യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ശതകോടി ഡോളറുകള്‍ ചെലവിട്ടും നടത്തിയ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനായിരുന്നു തിടുക്കം. അഫ്ഗാന്‍ നയത്തില്‍ മുന്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണു ബൈഡന്റെ നിലപാട്.
സേനാ പിന്മാറ്റ തീരുമാനത്തില്‍ മാറ്റമില്ല, കുറ്റബോധമില്ല. അഫ്ഗാന്‍ നയത്തില്‍ ഇക്കാലങ്ങള്‍ക്കിടെ പലപ്പോഴായി വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുക്കുന്നു. അതു മറ്റാരുടെയും തലയില്‍ വയ്ക്കില്ലെന്നും ബൈഡന്‍ പറയുന്നു.
3 ലക്ഷം ഭടന്മാരുള്ളതും യുഎസ് പരിശീലിപ്പിച്ചതുമായ അഫ്ഗാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ 75,000 പേര്‍ മാത്രമുള്ള താലിബാനു കഴിയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ബൈഡന്‍. യുഎസ് മടങ്ങിയാലും ആറു മാസത്തിനകമേ കാബൂള്‍ താലിബാന്റെ പിടിയിലാകൂ എന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും.
മുറിവേറ്റ അമേരിക്കയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ അവതരിച്ച പ്രസിഡന്റ്, അഫ്ഗാന്‍ പ്രതിസന്ധിക്കിടെ രാജ്യത്തിന്റെയും ലോകത്തിന്റെയും പല ചോദ്യങ്ങള്‍ക്കും നല്‍കുന്ന മറുപടി അത്ര ആശാവഹമല്ലെന്നാണ് സൂചനകള്‍. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ലോകരാഷ്ട്രീയത്തിന്റെ സംഘര്‍ഷമധ്യത്തിലേക്കു ബൈഡന്റെ നീക്കങ്ങളും എത്തപ്പെടുകയാണ്. അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാപിന്മാറ്റവും താലിബാന്റെ മടങ്ങിവരവും സൃഷ്ടിച്ച ഭയാശങ്കയും ബൈഡന്റെ കീര്‍ത്തിക്കു കോട്ടമായെന്നു പല രാജ്യാന്തര മാധ്യമങ്ങളും വിധിയെഴുതിക്കഴിഞ്ഞു.
നിലവിലെ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ നടപടികളെയും അംഗീകരിക്കുന്നുണ്ടോ (അപ്രൂവല്‍ റേറ്റിങ്) എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നു മറുപടി നല്‍കിയവര്‍ 50 ശതമാനത്തില്‍ താഴെ മാത്രം. ഫൈവ്‌തേര്‍ട്ടിഎയിറ്റ് (538) അഭിപ്രായ സര്‍വേയില്‍ 49.30 ശതമാനം, റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് സര്‍വേയില്‍ 49.6 ശതമാനം എന്നിങ്ങനെയാണു ബൈഡന്റെ ജനപ്രീതി. ഈ പ്രമുഖ സര്‍വേകളെ സൂചകമായെടുത്താല്‍, ബൈഡനോടുള്ള യുഎസ് ജനതയുടെ താല്‍പര്യത്തില്‍ കാര്യമായ ഇടിവുണ്ടെന്നു വ്യക്തമാണെന്നു രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിലെ അരാജകത്വവും യുഎസ് പ്രസിഡന്റിന്റെ മന്ദഗതിയിലുള്ള പ്രതികരണവുമാണു ജനപ്രീതിയിലെ ഇടിവിനു പ്രധാന കാരണമെന്നു റോയിട്ടേഴ്‌സ് ഇപ്‌സസ് പോള്‍ (53 ശതമാനത്തില്‍നിന്ന് കഴിഞ്ഞയാഴ്ച 46 ശതമാനത്തിലേക്ക്) ഉദ്ധരിച്ച് സിഎന്‍എന്‍ പറയുന്നു. കോവിഡിന്റെ നാലാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നാണു 'ദ് ന്യൂയോര്‍ക്ക് ടൈംസി'ന്റെ വിലയിരുത്തല്‍. ദേശീയതലത്തില്‍ പുതിയ കോവിഡ് കേസുകള്‍ രണ്ടാഴ്ച മുന്‍പുള്ളതിനേക്കാള്‍ 52% വര്‍ധിച്ചു, മരണങ്ങള്‍ 87% കൂടി. ഇതും സര്‍ക്കാരിനു തിരിച്ചടിയായിട്ടുണ്ട്. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും രാജ്യത്തിനുണ്ടാക്കിയ ദുഷ്‌പേര് മാറ്റുകയാണു പ്രഥമ കര്‍ത്തവ്യം എന്നവകാശപ്പെട്ടാണു ബൈഡന്‍ പ്രസിഡന്റ് പദവിയേറിയത്. പക്ഷെ അതിന് കോട്ടം തട്ടുന്നതായാണ് സൂചന.
"
https://www.facebook.com/Malayalivartha

























