ഇന്ത്യ കുതിക്കുമ്പോള്‍.... താലിബാനില്‍ ഒന്നിച്ചിരുന്ന് പഠിക്കാന്‍ പോലും അവകാശമില്ല; സ്ത്രീകള്‍ക്ക് ഒരു സ്വാതന്ത്ര്യവുമില്ലാത്ത നാട്ടിലെ വാര്‍ത്തകള്‍ വരുമ്പോള്‍ സ്ത്രീകളെ ആദരിച്ച് ഇന്ത്യ; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്ക് നല്‍കി സൈന്യം

താലിബാന്റെ സ്ത്രീ വിരുദ്ധ വാര്‍ത്തകളാണ് ലോകമെങ്ങും മുഴങ്ങുന്നത്. അതിനിടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കി മാതൃക കാട്ടിയിരിക്കുകയാണ്. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്. കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് (ഇ.എം.ഇ), കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ (ടൈം സ്‌കെയില്‍) പദവി നല്‍കുന്നത് ഇതാദ്യമാണ്.
കോര്‍ ഓഫ് സിഗ്‌നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.
ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളില്‍നിന്നുള്ള വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം കമ്മിഷന്‍ നല്‍കിയതോടെയാണ് വനിതകള്‍ കേണല്‍ (ടൈം സ്‌കെയില്‍) റാങ്കിന് അര്‍ഹരായത്. മുന്‍പ്, കേണല്‍ പദവി ആര്‍മി മെഡിക്കല്‍ കോര്‍ (എ.എം.സി), ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെ.എ.ജി.), ആര്‍മി എജ്യുക്കേഷന്‍ കോര്‍ (എ.ഇ.സി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ നല്‍കിയിരുന്നുള്ളൂ.
ദിവസവും വെടിയൊച്ചകള്‍ മുഴങ്ങുന്ന അഫ്ഗാനിസ്താനെ അന്താരാഷ്ട്രസമൂഹം കൈകോര്‍ത്ത് രക്ഷിക്കണമെന്ന് ഇന്ത്യന്‍ ദൗത്യത്തില്‍ രക്ഷപ്പെട്ടെത്തിയ പാര്‍ലമെന്റംഗം ഡോ. അനാര്‍ക്കലി കൗര്‍ ഹോനരിയാര്‍ അഭ്യര്‍ഥിച്ചു. താലിബാന്‍ പറയുന്നതല്ല ഇസ്‌ലാമിലെ ശരിയത്തെന്നും അവര്‍ പറഞ്ഞു.
അഫ്ഗാനിസ്താനില്‍ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ഇതര വനിതയാണ് അനാര്‍ക്കലി. പഞ്ചാബി സിഖ് അഫ്ഗാന്‍ രാഷ്ട്രീയക്കാരിയായ അവര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. അഫ്ഗാനില്‍ നടമാടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയാണവര്‍.
കാബൂളിലെ കൊടുംചൂടില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ രാവിലെ പത്തുമണിവരെ കാത്തിരുന്ന ശേഷമാണ് ഞങ്ങള്‍ക്കു വിമാനം കയറാനായത്. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും താലിബാന്റെ കൈയിലല്ല. എന്നാല്‍, വിമാനത്താവളത്തിന്റെ ചുറ്റുപാടുനിന്ന് നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നു. അവിടെ ദിവസവും മൂന്നോ നാലോ പേരെങ്കിലും കൊല്ലപ്പെടുന്നുണ്ട്. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യാത്രാരേഖകളില്ല. അതുകൊണ്ടുതന്നെ, അവര്‍ തിരിച്ചുപോരാനും ബുദ്ധിമുട്ടുന്നു.
ജനങ്ങളുടെ ജീവനൊന്നാകെ അപകടത്തിലാണ് അഫ്ഗാനില്‍. ഉള്ളതെല്ലാം ഉപേക്ഷിച്ച് അവര്‍ ഓടിപ്പോവേണ്ടിവരുന്നു. ഒരു ജോലിയും വരുമാനവുമില്ലാത്ത പാവപ്പെട്ടവരുടെ വീടുകളില്‍ കയറി താലിബാന്‍കാര്‍ ഭക്ഷണവും മറ്റും നല്‍കണമെന്നു നിര്‍ബന്ധിക്കുന്നു. അവിടെ വ്യാപകമായി കൊള്ള നടക്കുന്നു. അതു തങ്ങളല്ലെന്നാണ് താലിബാന്റെ അവകാശവാദം. എന്നാല്‍, അവിടെ നടക്കുന്ന അതിക്രമങ്ങളില്‍ എന്താണ് താലിബാന് ലോകത്തോടുപറയാനുള്ള ഉത്തരം?
ഞാനും ശരിയത്തിനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. താലിബാന്‍ വ്യാഖ്യാനിക്കുന്നതു പോലുള്ളതല്ല ഇസ്‌ലാമിലെ ശരിയത്ത്. ഇരുപതുവര്‍ഷം മുമ്പ് ഭരണം പിടിച്ചപ്പോള്‍ അഫ്ഗാനിസ്താനിലെ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരവകാശവുമില്ലെന്നായിരുന്നു താലിബാന്റെ ചിന്ത. ഇത്തവണ ആദ്യമായി മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഇവരെക്കുറിച്ചൊന്നും മിണ്ടിയില്ല. അവര്‍ക്ക് ഭാവിയില്‍ എന്തെങ്കിലും അവകാശങ്ങളുണ്ടാവുമോയെന്നും അറിയില്ലെന്നും അനാര്‍ക്കലി ആശങ്ക പ്രകടിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























