തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചു; തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളി; പലരും ക്ഷുഭിതരായി; എങ്കിലും അന്ന് ബി. സത്യൻ എന്ന ചെറുപ്പക്കാരന് ഒരു കുലുക്കവുമുണ്ടായില്ല; ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് മുൻ മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചുവെന്ന് മുൻ മന്ത്രി തോമസ് ഐസക്ക് . തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളിയപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. സത്യൻ തന്നെയായിരുന്നു ജില്ലാ ആസൂത്രണസമിതി പ്രസിഡന്റും.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും തള്ളി. പലരും ക്ഷുഭിതരായി. എങ്കിലും അന്ന് ബി. സത്യൻ എന്ന അന്നത്തെ ചെറുപ്പക്കാരന് ഒരുകുലുക്കവുമുണ്ടായില്ല എന്നദ്ദേഹം പറയുന്നു. ജനകീയാസൂത്രണജനകീയചരിത്രം എന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ;
#ജനകീയാസൂത്രണജനകീയചരിത്രം
51
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. സത്യൻ തന്നെയാണ് ജില്ലാ ആസൂത്രണസമിതി പ്രസിഡന്റും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും തള്ളി. പലരും ക്ഷുഭിതരായി. ബി. സത്യൻ എന്ന അന്നത്തെ ചെറുപ്പക്കാരന് ഒരുകുലുക്കവുമില്ല. ചിരി പതിവുപോലെതന്നെ.
തിരുവനന്തപുരം ഡിപിസിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. എണ്ണത്തിലും ഗുണത്തിലും മികച്ച വിദഗ്ദസമിതികൾ ബ്ലോക്കിലും ജില്ലയിലും ഉണ്ടായിരുന്നു. അവർ ടീമായി പ്രവർത്തിച്ച് പദ്ധതികളെല്ലാം അംഗീകാരയോഗ്യമാക്കി പണം അനുവദിച്ചു. പക്ഷെ ഡിപിസി ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറായില്ല.
അന്നത്തെ തിരുവനന്തപുരം ഡിപിസി അംഗങ്ങൾ ഒന്നിനൊന്നു മികവുറ്റവരായിരുന്നു. വി.കെ. മധു (പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പ്രദീപ് കുമാർ (പിന്നീട് രണ്ടുവട്ടം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ) സിപിഐ നേതാവ് വെഞ്ഞാറമൂട് ശശി, കോൺഗ്രസ് നേതാവ് മണികണ്ഠൻ നായർ (അദ്ദേഹം അന്തരിച്ചു), ഗംഗാധരൻ നാടാർ (പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) കെ.മോഹൻകുമാർ (കോൺഗ്രസ് നേതാവ്) സുഭാഷ് (നിലവിലും ഡി.പി.സി അംഗം) അമ്പിളി (നിലവിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഇങ്ങനെയൊരു കല്ലൻനിര. സത്യം പറഞ്ഞാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ ആയിരുന്നു ജൂനിയർ. സംവരണമണ്ഡലം അല്ലാതിരുന്നിട്ടും പാർട്ടി സത്യനെയാണ് നിയോഗിച്ചത്.
ശാരദാ മുരളീധരനെക്കുറിച്ച് എഴുതിയപ്പോൾ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരം ഡിപിസിയായിരുന്നു മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ആദ്യവർഷാവസാനം രണ്ടാം വാർഷിക പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് തിരുവനന്തപുരം ഡിപിസി തന്നെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.
ഇതും രാജ്യത്ത് നാടാടയായിരുന്നു. കൂടാതെ ഡി.പി.സി അംഗങ്ങളുടെ ഉപസമിതി നിയോഗിച്ച് ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും പദ്ധതി പ്രത്യേകം പരിശോധിച്ചിരുന്നു.
ഡിപിസി മുൻകൈയെടുത്ത് ആവിഷ്കരിച്ച ഒരു സമഗ്ര പരിപാടിയായിരുന്നു പാർപ്പിടം തണൽ പദ്ധതി. ഹഡ്കോ തുടങ്ങിയ ഏജൻസികളെ വായ്പ്ക്കായി സമീപിച്ചു പരാജയപ്പെട്ടു. അവസാനം സംസ്ഥാന സ ഹ രണ ബാങ്കിൽ നിന്നാണ് വായ്പ തരപ്പെടുത്തിയത്.
പ്ലാൻഫണ്ടിൽ നിന്നും ഭാവിയിൽ ഓരോ പഞ്ചായത്തും തുക തിരിച്ചടയ്ക്കണം. ഇതിനു പ്രത്യേക അനുമതി ആസൂത്രണബോർഡ് നൽകി. പിന്നീട് ഇതിന്റെ പാഠങ്ങൾകൂടി ഉൾക്കൊണ്ടാണ് അടുത്തസർക്കാർ ഇഎംഎസ് പാർപ്പിട പദ്ധതിക്കു രൂപം നൽകിയത്.
ഇന്ന് ട്വൻ്റി-ട്വൻ്റി പ്രസ്ഥാനക്കാർ ലക്ഷംവീട് ഒറ്റവീടുകൾ ആക്കിയതിന്റെ കേമത്തം പറയുമ്പോൾ ആരും ഓർക്കാറില്ല, ജനകീയാസൂത്രണ കാലത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ഇതെന്ന്. വി.എസ് സർക്കാരിന്റെ കാലത്ത് ഇത് ഔദ്യോഗിക വകുപ്പുതല പരിപാടിയായി മാറി.
ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതല പരിപാടികളുടെയും ക്യാമ്പുകളുടെയും നല്ലൊരു പങ്ക് തിരുവനന്തപുരത്തായിരുന്നു. അനിവാര്യമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ലാ സ്വാഗതസംഘങ്ങളിലെയും പ്രമുഖ അംഗമായിരുന്നു. ഡിപിസി അംഗങ്ങളെല്ലാവരും അവസരത്തിനൊത്ത് ഉയർന്നിരുന്നു.
ഇവരിൽ പലരെയുംകുറിച്ച് എഴുതുന്നുണ്ട്. ഈ സന്ദർഭത്തിൽ കോൺഗ്രസ് നേതാവ് മണികണ്ഠൻനായരെക്കുറിച്ചുമാത്രം പരാമർശിക്കാം. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളിൽ വിമർശനങ്ങളും സംശയങ്ങളും ശക്തമായി ഉന്നയിച്ചിരുന്നു.
പല ഘട്ടങ്ങളിലും ഞാനുമായിട്ടായിരുന്നു വാഗ്വാദം. പക്ഷെ, പ്രവർത്തനത്തിലും സഹകരണത്തിലും ഒരു കുറവും കാണിച്ചിരുന്നില്ല. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ടീമായി പ്രവർത്തിക്കുന്നതിൽ നേതൃത്വപരമായ പങ്ക് സത്യൻ നിർവ്വഹിച്ചു.
വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്കുവന്ന സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുതവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി.
പിന്നെ 2011ലും 2016ലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും എംഎൽഎയായി വിജയിച്ചു. എംഎൽഎ എന്ന നിലയിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിലേറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് നഗരസഭാ ചെയർമാൻ പ്രദീപുമായി ചേർന്നുകൊണ്ട് ആറ്റിങ്ങൽ നഗരത്തിലൂടെയുള്ള റോഡ് വീതികൂട്ടി നവീകരിച്ചതാണ്.
ഇതിന് ഇരുവശങ്ങളിലുമുള്ള കടക്കാരിൽ നിന്നും കോടിക്കണക്കിനു വിലമതിക്കുന്ന ഭൂമി സൗജന്യമായി വാങ്ങിയെടുത്തു. സഖാവ് ബാലചന്ദ്രൻ ജിസിഡിഎ ചെയർമാൻ ആയിരിക്കുമ്പോൾ സഹോദരൻ റോഡിനുവേണ്ടി ഭൂമി സൗജന്യമായി ഏറ്റെടുത്തത് ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. അത് ഓർമ്മിപ്പിച്ച ഒരു ജനകീയ ഇടപെടലായിരുന്നു ആറ്റിങ്ങലിലെ ഭൂമി സംഭാവന.
https://www.facebook.com/Malayalivartha


























