ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ സർക്കാർ... പെന്‍ഷന്‍ പ്രായം 57 ആക്കാനുള്ള ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ വാങ്ങിയ ദിവസം തന്നെ മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പെന്‍ഷന്‍ പ്രായം 57 ആക്കാനുള്ള ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ വാങ്ങിയ ദിവസം തന്നെ മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുട്ടില്‍ മരം മുറി കേസില്‍ എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയില്‍ ചാരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറക്കിയ മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്‍ മുതലുള്ള എല്ലാ രാഷ്ട്രിയക്കാരെയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം..
സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പിടേണ്ടെത് മന്ത്രിയാണെങ്കിലും അത് ഇറക്കാനുള്ള ചുമതല ഉദ്യോഗസ്ഥര്‍ക്കാണ്. കരട് തയ്യാറാക്കി മന്ത്രിക്ക് സമര്‍പ്പിക്കേണ്ടതും ഉദ്യോഗസ്ഥര്‍ തന്നെയാണ്.
സര്‍ക്കാരിന്റ തീരുമാനങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ ഉത്തരവുകളായി പുറത്തുവരാറുള്ളത്. എന്നാല്‍ ഉത്തരവിലേക്ക് നയിക്കുന്നത് ജീവനക്കാര്‍ തയ്യാറാക്കുന്ന ഫയല്‍ കുറിപ്പുകളാണ്. അതു കൊണ്ടു തന്നെ ഉത്തരവുകളുടെ പിതൃത്വം ജീവനക്കാരുടെ തലയില്‍ ചാരാന്‍ രാഷ്ട്രീയക്കാര്‍ മടിക്കാറില്ല.
എന്നാല്‍ ജീവനക്കാരെ മുഴുവന്‍ വെള്ളപൂശുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിഭാഗം ജീവനക്കാര്‍ അഴിമതിക്കാരാണ്. അവര്‍ രാഷ്ട്രീയ നേതാക്കളെ വഴിതെറ്റിക്കുന്നത് പതിവാണ്. ചില മരമണ്ടന്‍ രാഷ്ട്രീയക്കാര്‍ ജീവനക്കാര്‍ കുരുക്കുന്ന കുരുക്കില്‍ കുരുങ്ങാറുണ്ട്. എന്നാല്‍ മുട്ടില്‍ മരംമുറി നിഷ്‌കളങ്കരായ രാഷ്ട്രീയക്കാര്‍ അബദ്ധത്തില്‍പ്പെട്ട ഒരു കടലാസല്ല. മുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ റവന്യുമന്ത്രി ഇത്തരം ഒരു ഉത്തരവിറക്കിയത്. എന്നാല്‍ അദ്ദേഹത്തിന് വിവാദങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. അനന്തരം മുഖ്യമന്ത്രി ചിത്രത്തില്‍ നിന്നും മാറുകയും റവന്യുമന്ത്രി കേസില്‍ പ്രതിയാവുകയും ചെയ്തു.കാനം രാജേന്ദ്രന്‍ നിശബ്ദനായതോടെ ചന്ദ്രശേഖരനെ സഹായിക്കാന്‍ ആരുമില്ലാതായി.
മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് നിലവില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എഡിജിപി ശ്രീജിത്തിന്റെ ശുപാര്‍ശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ മരംമുറിയില്‍ പ്രതികളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്റെ അടിസ്ഥത്തിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ ശുപാര്‍ശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നതോടെ രാഷ്ട്രീയക്കാര്‍ പൂര്‍ണമായി കുറ്റവിമുക്തരാവും. സര്‍ക്കാര്‍ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് പറയാന്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മടിയില്ല. സര്‍ക്കാരിന് തെറ്റിയാല്‍ അക്കാര്യം ഫയലില്‍ നിര്‍ദ്ദേശിക്കാനുള്ള ഉത്തരവാദിത്വവും ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ്യു രാഷ്ട്രീയകാര്‍ക്ക് താത്പര്യമില്ലാതാവും. അതിന്റെ പേരില്‍ ജീവനക്കാരുടെ പേരില്‍ നടപടിയെടുത്ത ചരിത്രവും നമുക്ക് മുന്നിലുണ്ട്.
മുട്ടില്‍ മരം മുറിയില്‍ സാധാരണ ജീവനക്കാര്‍ക്ക് പുറമേ ഐഎ എസ് ഉദ്യോഗസ്ഥരും പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഉദ്യോഗസ്ഥരുടെ നോട്ടിന് മുകളില്‍ ഒപ്പിട്ടത് സിവില്‍ സര്‍ വീ സ് ഉദ്യോഗസ്ഥരാണ്. പാമോയില്‍ അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ കേസുകളിലും മുമ്പും പ്രതികളായിട്ടുള്ളത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ലാവ്‌ലിന്‍ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. മുട്ടില്‍ മരം മുറിയിലും ഇതാവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ തീരു മാനങ്ങളെ അനുകൂലിക്കാന്‍ മടി കാണിക്കും.
ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നതോടെ മുട്ടില്‍ മരം മുറിയിലെ ഇടനിലക്ക് പഴി കേട്ട മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും നൈസായി ഊരും.'
https://www.facebook.com/Malayalivartha

























