കഴിഞ്ഞ മാസമാണ് വൈശാഖും കുടുംബവും ഡോക്ടറിന്റെ വീട്ടിൽ നിന്നും താമസം മാറിയത്, തുടർന്ന് വീട്ടിലെ ടൈലുകളും പൈപ്പും പൊട്ടിയിട്ടുണ്ടെന്ന് ആരോപിച്ച ഇദ്ദേഹം വൈശാഖിനെ വീട്ടിൽ വിളിച്ചു വരുത്തി; പിന്നാലെ നടന്ന സംഭവങ്ങൾ നാടകീയം; വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി തോക്ക് ചൂണ്ടിയ ഡോക്ടർ പിടിയിൽ

വാടകക്കുടിശികയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വാടകക്കാരനെ വീട്ടിൽ വിളിച്ചു വരുത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ദന്ത ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നഗര മധ്യത്തിലെ ദന്ത ഡോക്ടർ മാങ്ങാനം താമരശേരി ക്ഷേത്രത്തിനു സമീപം ഡോ.പ്രവീൺ ജോർജ് ഇട്ടിച്ചെറിയക്കെതിരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫ് കേസെടുത്തത്.
ഇദ്ദേഹത്തിന്റെ വീട്ടിൽ നേരത്തെ പ്രദേശ വാസിയായ വൈശാഖും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നു. കഴിഞ്ഞ മാസമാണ് വൈശാഖും കുടുംബവും ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും താമസം മാറിയത്.
തുടർന്നു, വീട്ടിലെ ടൈലുകളും, പൈപ്പും അടക്കം പൊട്ടിയിട്ടുണ്ടെന്ന് ആരോപിച്ച ഇദ്ദേഹം വൈശാഖിനെ വീട്ടിൽ വിളിച്ചു വരുത്തി, തുടർന്നു ടൈൽ പൊട്ടിയതിന്റെയും പൈപ്പിനുണ്ടായ തകരാറിനും പണം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തകർക്കം ഉണ്ടാകുകയും, ഡോക്ടർ വൈശാഖിന് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു. ഭയന്നു പോയ വൈശാഖ് ഉടൻ തന്നെ വിവരം ഈസ്റ്റ് പൊലീസിൽ അറിയിച്ചു.
തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് എത്തി ഡോക്ടറെയും തോക്കും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡോക്ടറുടെ കയ്യിലിരുന്നത് ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണായിരുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
https://www.facebook.com/Malayalivartha

























