കോവിഡ് മഹാമാരിക്ക് മുന്‍പ് കേരള ജനത വിറങ്ങലിച്ചത് നിപ വൈറസിനെ; മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിപ, പന്ത്രണ്ടു വയസുകാരന്റെ ജീവനെടുത്ത് ഒരു നാടിനെ വീണ്ടും ഭീതിയിലാഴ്ത്തുന്നു, കേരളം മറക്കാത്ത ആ ഓർമകൾ

കൊറോണ വ്യാപനത്തിൽ വഴിമുട്ടി നിൽക്കുന്ന കേരളത്തിന് മുന്നിൽ മറ്റൊരു കടമ്പ കൂടെ എത്തിയിരിക്കുന്നു. ലോകംമുഴുവനും പകച്ചുപോയ കോറോണയ്ക്ക് മുന്‍പ് കേരള ജനത വിറങ്ങലിച്ച് നിന്നത് നിപ വൈറസിന് മുന്നിലാണ്. ആദ്യമായി കോഴിക്കോട് സ്ഥിരീകരിച്ച ആ ദിവസം കേരളം ജനതയ്ക്ക് മറക്കാൻ സാധിക്കില്ല. കോവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത്, മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പന്ത്രണ്ടു വയസുകാരന്റെ ജീവനെടുത്ത് ഒരു നാടിനെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് നിപ.
മൂന്ന് വര്ഷം മുൻപ്, 2018 മേയിലാണ് പേരാമ്പ്രയിലെ ജനങ്ങളുടെ സ്വഭാവിക ജീവതത്തെ ഉലച്ച നിപയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ആ നാട് സ്തംഭിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആളൊഴിഞ്ഞ കവലകളും ബസുകളും പതിവ് കാഴ്ചയായി മാറിയിരുന്നു. പേരാമ്പ്ര തികച്ചും ഒറ്റപ്പെടുകയായിരുന്നു. കോവിഡിന് മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ എന്താണെന്ന് അറിഞ്ഞ പ്രദേശം.
അതോടൊപ്പം തന്നെ മേയ് അഞ്ചാം തിയതി മരണപ്പെട്ട സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആയിരുന്നു കൊലയാളി വൈറസിന്റെ ആദ്യ ഇര. സാബിത്തിന്റെ മൂത്ത സഹോദരനായ സാലിഹ്, പിതാവിന്റെ സഹോദരിയായ മറിയം, പിതാവ് മൂസ എന്നിവര്‍ ഇതേ ലക്ഷണങ്ങളോടെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയുണ്ടായി.
കൂടാതെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സാലിഹിനെ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴാണ് നിപ വൈറസിനെക്കുറിച്ചുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരിൽ ഉടലെടുത്തത്. പിന്നീട് കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലേക്കും രോഗം പടരുകയുണ്ടായി. 17 പേരുടെ ജീവനാണ് വൈറസ് തട്ടിയെടുത്തത്. കൂടുതല്‍ പേര്‍ക്കും രോഗം പിടിപെട്ടത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നുവെന്ന് കണ്ടെത്തി.
അതേസമയം നിപ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ടു മരിച്ച സിസ്റ്റര്‍ ലിനി പ്രതിരോധ പോരാട്ടത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയായിരുന്നു. പേരാമ്പ്ര ഗവ. ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി. മരണസംഖ്യ ഭയപ്പെടുത്തിയെങ്കിലും അതിജീവനത്തിലൂടെ പ്രതീക്ഷ നല്‍കിയ രണ്ടു പേരും നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷും കോഴിക്കോട്ടുകാരി അജന്യയും. 2019ല്‍ കൊച്ചിയിലും നിപ സ്ഥിരീകരിച്ചെങ്കിലും വളരെ വേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു. അന്നത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കോറോണയാൾ വഴിമുട്ടിയ കേരളം മൂന്ന് വർഷത്തിനിപ്പുറം കോറോണയോടൊപ്പം നിപ്പായും എത്തുമ്പോൾ ആശങ്ക കനക്കുകയാണ്.
https://www.facebook.com/Malayalivartha

























