ആറ് മാസം മുമ്പ് എ.ടി.എം. കാര്‍ഡിന്റെ തകരാര്‍ അന്വേഷിക്കാൻ അമ്മയോടൊപ്പം ഇറങ്ങി കാണാതായ അമലിന്റെ മൃതദേഹം പതിനഞ്ച് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന പ്രവാസിയുടെ വീടിനുള്ളിൽ; ചുവരിൽ പേരും മേൽവിലാസവും എഴുതിവച്ച്, സിം കാര്‍ഡ് ഒടിച്ചു മടക്കി, ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ: സമീപത്ത് എടിഎം കാർഡും:- കെട്ടിത്തൂങ്ങിയ കയറിലൂടെ തല ഊര്‍ന്നിറങ്ങിയ നിലയിൽ മൃതദേഹം കണ്ടത് ഹോട്ടൽ പണിയാനായി സ്ഥലം നോക്കാൻ എത്തിയ വ്യവസായി

ഏങ്ങണ്ടിയൂരില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ ജീർണ്ണിച്ച മൃതദേഹം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി. ചേറ്റുവ എം.ഇ.എസ്. സെന്ററിന് കിഴക്കേ റോഡില്‍ ചാണാശ്ശേരി വീട്ടില്‍ സനോജ്-ശില്പ ദമ്പതിമാരുടെ മകന്‍ അമല്‍കൃഷ്ണയുടെ മൃതദേഹമാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി ഈ വീട്ടില്‍ ആരും കയറിയിട്ടില്ല. ഇവിടേയ്ക്ക് ഹോട്ടൽ പണിയാനായി സ്ഥലം നോക്കാൻ എത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ മാര്‍ച്ച് 18നാണ് 16 വയസുകാരനായ അമല്‍കൃഷ്ണയെ കാണാതായത്. അമ്മ ശില്‍പ്പയോടൊപ്പം വാടാനപ്പള്ളിയിലുള്ള ബാങ്കില്‍ എ.ടി.എം. കാര്‍ഡിന്റെ തകരാര്‍ അന്വേഷിക്കാനെത്തിയതായിരുന്നു അമല്‍കൃഷ്ണ.
മകനെ ബാങ്കിന് പുറത്ത് നിര്‍ത്തി അകത്തുകയറിയ അമ്മ പതിനഞ്ച് മിനിറ്റിനുശേഷം എത്തുമ്പോള്‍ പുറത്ത് മകനെ കാണാനുണ്ടായിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ജൂവലറിയിലെ സി.സി.ടി.വി.യില്‍ അമല്‍കൃഷ്ണ ഇടറോഡിലൂടെ തൃശ്ശൂര്‍ റോഡിലേക്ക് പോകുന്നത് കണ്ടിരുന്നു. രാത്രിയോടെ തൃപ്രയാറില്‍വെച്ച് അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.
കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും ഇവിടെ നിന്ന് കണ്ടെത്തി. അമല്‍കൃഷ്ണയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി വസ്ത്രങ്ങളും എ.ടി.എം കാര്‍ഡും തിരിച്ചറിഞ്ഞു. സിം കാര്‍ഡ് ഒടിച്ചു മടക്കി, ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു.
ചുവരിൽ ഫോൺ നമ്പറും വിലാസവും എഴുത്തിരുന്നു. ഇത് അമൽ തെന്നെ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു. കാണാതാകുമ്പോൾ അമൽ ധരിച്ചിരുന്ന വസ്ത്രം തന്നെയായിരുന്നു മൃതദേഹത്തിൽ. കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിന് താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു.
മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. കാണാതായ സ്ഥലത്ത് നിന്ന് നാലുകിലോ മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയ അമലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പഠനത്തില്‍ മിടുക്കനായ അമല്‍കൃഷ്ണ ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha