സ്കൂള്‍ തുറക്കല്‍; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല; ഇക്കാര്യത്തില്‍ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍ കേന്ദ്രങ്ങൾ
നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് വിദ്യാഭ്യാസവകുപ്പ് അറിഞ്ഞില്ല. മന്ത്രി വി ശിവന്‍കുട്ടിയെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചെന്നാണ് വിവാദം. നിര്‍ണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോഗ്യ വകുപ്പുമായാണ് കൂടിയാലോചനകള്‍ നടന്നത്.
ഓരോ വകുപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഇളവുകള്‍ അനുവദിക്കുമ്പോള്‍, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയേയും കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുപ്പിക്കുക പതിവുണ്ട്. പക്ഷേ അതുണ്ടായില്ലെന്ന് മാത്രമല്ല, സ്കൂള്‍ തുറക്കുന്ന തീയതികളും
ആരംഭിക്കുന്ന ക്ലാസ്സുകളുമെല്ലാം കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനം അറിയുന്നത്.
നവംബറില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ നേരത്തെ തന്നെയുണ്ടായിരുന്നു. തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നത് വകുപ്പിനെ അറിയിച്ചില്ല. രാവിലെ പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിലും സ്കൂള്‍ തുറക്കല്‍ ചര്‍ച്ചയായില്ല. കോവിഡ് അവലോകനയോഗ തീരുമാനങ്ങല്‍ പുറത്തു വന്നശേഷവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത് സ്കൂള്‍ തുറക്കാന്‍ തീരുമാനമായില്ലെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ വിശദീകരണം.
https://www.facebook.com/Malayalivartha