മരണം പതുങ്ങിയിരുന്ന ഹർത്താൽ ദിനം; കോട്ടയത്ത് രണ്ട് വാഹനാപകടങ്ങളിലായി 3 മരണം
കോട്ടയത്ത് ഹർത്താൽ ദിനത്തിൽ രണ്ട് വാഹനാപകടങ്ങളിലായി 3 മരണം. മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. വൈക്കത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ യുവതിയുടെ ജീവനും നഷ്ടമായി.
രാവിലെ 6.30 ഓടെയാണ് നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടായത്. മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് മുന്നിൽ കാർ ഇടിച്ചാണ് വാഴൂർ സ്വദേശികളായ രേഷ്മയും(30) ഷാറോനും(18) മരിച്ചത്. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്.
ചാരുവേലിൽ ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയാണ് അപകടം. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിലാണ് വൈക്കത്ത് യുവതി മരിച്ചത്.
തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി വടയാർ സ്വദേശി സനജയുടെ(35) ജീവനാണ് അപകടത്തിൽ നഷ്ടമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്‌ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടി വി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്‌ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
വൈക്കം വലിയ കവലയ്ക്കു സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടു പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha