കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം; 12 വര്‍ഷം തികയുമ്പോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല, ബോട്ടിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല

കേരളത്തെ ആകമാനം നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് കഴിഞ്ഞ ദിവസം (വ്യാഴാഴ്ച് ) 12 വര്‍ഷം തികയുകയുണ്ടായി. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയുമില്ല. 2009 സെപ്റ്റംബര്‍ 30നായിരുന്നു മലയാളക്കരയെ ഞെട്ടലിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. കെ.ടി.ഡി.സിയുടെ 'ജലകന്യക' എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിലെ മണക്കവലക്ക് സമീപം മറിഞ്ഞ് 45 പേരാണ് ദാരുണമായി മരിച്ചത്. സംഭവത്തില്‍ ബോട്ടിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.
തേക്കടി ദുരന്തത്തിനുശേഹം രണ്ടുവര്‍ഷം അനുസ്മരണവും പ്രാര്‍ഥനകളും നടന്നെങ്കിലും പിന്നെയെല്ലാം മറവിയില്‍ ആഴ്ന്നുപോയി. ദുരന്തകാരണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
കൂടാതെ റിപ്പോര്‍ട്ടില്‍ പറഞ്ഞ നിര്‍ദേശങ്ങളില്‍ പ്രധാനമായിരുന്ന റെസ്ക്യൂ ബോട്ട്, ബോട്ട് ഓടിക്കുന്നതിന് സ്രാങ്ക് എന്നിങ്ങനെ കാര്യങ്ങളൊന്നും നടപ്പായുമില്ല. നിലവിലുണ്ടായിരുന്ന ജീവനക്കാരില്‍ ചിലര്‍ക്ക് സ്രാങ്ക് ലൈസന്‍സ് നല്‍കിയാണ് ഇപ്പോള്‍ സര്‍വിസ് നടത്തിവരുന്നത്. ബോട്ട് ദുരന്തത്തെക്കുറിച്ച് സമാന്തരമായി അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ആദ്യസംഘം ബോട്ട് വാങ്ങിയ കരാറിലേക്ക് പരിശോധന എത്തിയതോടെ സംഭവങ്ങൾ മാറിമറിഞ്ഞു. ഇതോടെ നിലച്ച അന്വേഷണം പുനരാരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്.
അതേസമയം പുതിയ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയെങ്കിലും ഇതില്‍ പലരെയും ഒഴിവാക്കിയതായാണ് ലഭ്യമാകുന്ന വിവരം. കൂടാതെ ബോട്ട് വാങ്ങിയതിലെ അഴിമതിയില്‍ പങ്കാളിയായ കെ.ടി.ഡി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും പ്രധാന തസ്തികയില്‍ തുടരുന്നത് അന്വേഷണം അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവായി കാണുവാൻ സാധിക്കും. വിനോദസഞ്ചാരികളായെത്തി ജീവന് നഷ്ടപ്പെട്ട 45 പേരും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരായിരുന്നു.
ഇത്തരത്തിൽ അപകടത്തിനിടയാക്കിയ ജലകന്യകയെന്ന ബോട്ട് തടാകതീരത്ത് കിടന്ന് ഏറക്കുറെ പൂര്‍ണമായി നശിച്ചുപോകുകയും ചെയ്തു. ബോട്ടിന്റെവിലപിടിപ്പുള്ള പലഭാഗങ്ങളും മോഷ്ടാക്കള്‍ മോഷ്ടിക്കുകയും ചെയ്തു. തകര്‍ന്ന ഫൈബര്‍ ബോഡിയും കസേരകളും എന്‍ജിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്.
https://www.facebook.com/Malayalivartha






















