പെട്ടന്നുണ്ടായ പ്രകോപനത്തിൽ കുത്തിപ്പോയതാണ് സാറേ;അവൾ മരിക്കുമെന്നു കരുതിയിരുന്നില്ല;കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ; നിഥിനയുടെ മരണവാർത്തയറിഞ്ഞ് അലറി കരഞ്ഞ് അഭിഷേക്; പെൺകുട്ടിയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ നാടകീയമായ രംഗങ്ങൾ; ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞെന്ന് മന്ത്രി വി.എൻ വാസവൻ

പെട്ടന്നുണ്ടായ പ്രകോപനത്തിൽ കുത്തിപ്പോയതാണ് സാറേ.. അവൾ മരിക്കുമെന്നു കരുതിയിരുന്നില്ല... കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ... 22 കാരിയായ പെൺകുട്ടിയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ പൊട്ടിക്കരഞ്ഞു.
പ്രണയം തുടരണമെന്ന അഭിഷേകിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് നിധിനയെ കഴുത്തറുത്തു കൊലപ്പെടുത്താൻ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലനടത്തിയ ശേഷം കൂസലില്ലാതെ ഇരുന്ന അഭിഷേക് പക്ഷേ, പെൺകുട്ടി മരിച്ചു എന്നറിഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു.
ഇതിനിടെ, പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായിൽപുത്തൻപുറയിൽ അഭിഷേക് ബൈജുവിനെ (20)യാണ് സഹപാഠിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിധിനാമോളെ(22)യാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ അഭിഷേകും, നിധിനാമോളും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായും, ബന്ധത്തെ രണ്ടു കുടുംബങ്ങളും അംഗീകരിച്ചിരുന്നതായും മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, അടുത്തിടെ ഒരു കുടുംബം തീരുമാനത്തിൽ നിന്നും പിന്മാറി. ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അഭിഷേക് പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്ന് അഭിഷേക് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ച പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. കോളേജ് ക്യാമ്പസ് പരിസരത്തേയ്ക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു പ്രതിയെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും ഇതു സംബന്ധിച്ചു മൊഴി നൽകിയിട്ടുണ്ട്.
സംഭവ ശേഷം രക്ഷപെടാൻ പോലും ശ്രമിക്കാതിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു കൊല്ലപ്പെട്ട നിധിനമോൾ. നിധിനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരും ഞെട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























