ആര്യാ രാജേന്ദ്രനോട്പാര്‍ട്ടി പറഞ്ഞു: ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടാണ്. എന്തു ചെയ്യും ആര്യ?

തിരുവനന്തപുരം നഗരസഭാ കാര്യാലയത്തിലെ അഴിമതികള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍ തിരുവനന്തപുരം മേയര്‍ക്ക് കണക്കിന് കൊടുത്തു , സി പി എം. ആര്യാ രാജേന്ദ്രന്റെ സ്ഥാനത്തിന് തന്നെ ഇളക്കം തട്ടുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മേയറെയും ഡപ്യൂട്ടി മേയറെയും ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞതായാണ് സൂചന. മുന്‍ മേയര്‍ വി.കെ പ്രശാന്തുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രൂക്ഷമായ ഭാഷയില്‍ ജില്ല സെക്രട്ടറി മേയറെ ശകാരിച്ചത്. സി പി ഐ നേതാവായ പി.കെ.രാജുവിനെയും സെക്രട്ടറി വിമര്‍ശിച്ചു.
മേയറുടെ കെടുകാര്യസ്ഥത കാരണമാണ് അഴിമതി യഥാസമയം കണ്ടു പിടിക്കാന്‍ കഴിയാത്തതെന്നാണ് സി പി എം കണ്ടെത്തിയിരിക്കുന്നതെന്ന് ചില പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നിറയുന്നു. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതിയാണെങ്കിലും അത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമുണ്ടാക്കിയതായി സി പി എം വിശ്വസിക്കുന്നു. ജനങ്ങള്‍ ഇതിനെ പാര്‍ട്ടി നടത്തിയ അഴിമതിയായി കാണുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.
ഉദ്യോഗസ്ഥര്‍ ഇടതുപക്ഷക്കാരായതു കൊണ്ടാണ് നടപടി വൈകിയതെന്ന് ആര്യ രാജേന്ദ്രന്‍
പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ക്ഷോഭിച്ചത്രേ.
സി പി എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തനിക്ക് ലഭിച്ച ക്വട്ടേഷനാണ് ആനാവൂര്‍ നാഗപ്പന്‍ ആര്യാരാജേന്ദ്രന് സമ്മാനിച്ചത്.തിരുവനന്തപുരം നഗരസഭയിലെ അഴിമതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സി പി എം ജില്ലാ കമ്മിറ്റിക്ക് കടുത്ത അനാസ്ഥയുണ്ടായതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. മന്ത്രിയും തിരുവനന്തപുരം ജില്ലയിലെ സി പി എം നെടുംതൂണുമായ വി.ശിവന്‍കുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് ആര്യക്ക് കണക്കിന് കിട്ടിയതെ ന്നാണ് ലഭിക്കുന്ന സൂചനകള്‍.
ആര്യയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് നഗരസഭയിലെ അഴിമതി വിവാദം വളര്‍ന്നത്. അഴിമതിയെ തള്ളി പറയാന്‍ സി പി എം ജില്ലാ സെക്രടറി ആവശ്യപ്പെട്ടതനുസരിച്ച ആര്യ അപ്രകാരം പ്രവര്‍ത്തിച്ചു.
ബി ജെ പിയും കോണ്‍ഗ്രസും തങ്ങളെ അപകടത്തിലാക്കിയെന്ന് സി പി എം കരുതുന്നു.നഗരസഭയുടെ അപ്രമാദിത്വം ബിജെപിക്ക് ഏറ്റെടുക്കാന്‍ സി പി എം അവസരമൊരുക്കി എന്നാണ് ജില്ലാ കമ്മിറ്റിക്ക് നേരിടേണ്ടി വിമര്‍ശനം. ബി ജെപി നേതാക്കള്‍ ഇതില്‍ ഗോളടിച്ചതായി പാര്‍ട്ടി കരുതുന്നു. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരമൊരു അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് പാര്‍ട്ടി കരുതുന്നത്.
അതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ലെന്ന വാര്‍ത്ത ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടു.
തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ കേരളത്തിലുള്ള ജീവനക്കാരുടെ പ്രൊഫഷണല്‍ ടാക്‌സ് എങ്ങനെ അടക്കണം എന്നറിയാനായി മാധ്യമ സംഘം കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചു. ഐടി ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരം 20 ജീവനക്കാരുടെ തൊഴില്‍ നികുതി ഓണ്‍ലൈന്‍ വഴി തെലങ്കാന ഓഫീസില്‍ നിന്നടച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ രസീതും കിട്ടി. അടുത്ത ആറുമാസത്തെ നികുതി അടയ്ക്കാനായപ്പോള്‍ ഓണ്‍ലൈന്‍ വഴി അടക്കാനായില്ല.
തുടര്‍ന്ന് കേരളത്തിലെ ജീവനക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി. എന്നാല്‍ നേരത്തെ അടച്ച പണം കോര്‍പ്പറേഷനില്‍ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷനിലേക്കായിരിക്കും പണം പോയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നികുതി അടച്ച എല്ലാ വിവരവും രസീതും വെച്ച് നാല് മാസം മുമ്പ് കോര്‍പറേഷന്‍ മേയറെ അടക്കം കണ്ട് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു.
സോണല്‍ ഓഫീസില്‍ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോ?ഗസ്ഥര്‍ ക്രമക്കേട് നടത്തിയത്. നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പില്‍ ക്രിമിനല്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണില്‍ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.
ആര്യാരാജേന്ദ്രന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന കാര്യം പാര്‍ട്ടിക്കറിയാം.എന്നിരുന്നാലും വിവാദങ്ങള്‍ ഒഴിവാക്കി പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുള്ളതായി പാര്‍ട്ടി കരുതുന്നു.
https://www.facebook.com/Malayalivartha























