പൂജയ്ക്കിടെ കുടത്തിലേയ്ക്ക് ഇട്ട മൂന്ന് പവന്റെ മാല കടലയായി... പണി പറ്റിച്ച് വാട്സാപ്പ് മന്ത്രവാദി: അഞ്ചാം ദിവസം ആ കാഴ്ച കണ്ട് അന്തംവിട്ട് അദ്ധ്യാപിക...

നിരന്തരം പ്രേത സ്വപ്നങ്ങള്‍ പതിവായതോടെ പ്രേത ബാധ ഒഴിപ്പിക്കാൻ വാട്സാപ്പ് മന്ത്രവാദിയുടെ സഹായം തേടിയ അധ്യാപികയ്ക്ക് നഷ്ടമായത് മൂന്ന് പവൻ സ്വർണം. സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫി (29)നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈസ്കൂൾ അധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.
ഡേവിഡ് ജോണെന്ന പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ബാധയൊഴിപ്പിക്കലിന് ആള്‍ക്കാരെ തിരഞ്ഞിരുന്നത്. പ്രതിയുടെ ഈ ഫേക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ധ്യാപിക സംശയങ്ങൾ ചോദിച്ചിരുന്നത്. അധ്യാപികയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്ന് ഇയാൾ വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ചില പൂജകൾ നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി പൂജകൾ ആരംഭിച്ചു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. വെള്ളിമാലയാണ് ഇവർ നൽകിയത്. ജോയ്സ് ചെറിയ കുടത്തിൽ ഈ മാല ഇട്ട് പൂജകൾ നടക്കുന്ന സ്ഥലത്തു വച്ചു.
തുടർന്ന് കണ്ണടച്ചു പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. ശക്തമായ ബാധയാണെന്നും അതിനാല്‍ സ്വര്‍ണ്ണം കൂടി വേണമെന്ന് പറഞ്ഞ് മഞ്ചാടിക്കുരുവും ശങ്കും രുദ്രാക്ഷവും ഇട്ട കുടത്തിലേക്ക് സ്വര്‍ണമാല ഊരി ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജോയ്‌സ് പറഞ്ഞതനുസരിച്ച് അദ്ധ്യാപിക കുടത്തിലേയ്ക്ക് മൂന്ന് പവന്റെ മാല ഇട്ടു. വീണ്ടും പൂജ തുടങ്ങിയ ജോയിസ് അധ്യാപികയോട് കണ്ണുകള്‍ അടച്ച് പിടിക്കാനും താന്‍ പറയാതെ കണ്ണ് തുറക്കരുതെന്നും വിലക്കി. കണ്ണുകള്‍ അടച്ചതോടെ മാല കൈക്കലാക്കിയ ശേഷം കുടം അടച്ച് കെട്ടി.
"
പരാസൈക്കോളജിയില്‍ റിസര്‍ച്ച് നടത്തുന്ന വ്യക്തിയാണെന്നും പരാസൈക്കോളജിയും പരമ്പരാഗത വിശ്വാസങ്ങളും കടന്ന് പോയാൽ മാത്രമേ ആത്മാവിനെ ബന്ധിക്കാന്‍ സാധിക്കു എന്ന് അധ്യാപികയെ വിശ്വസിപ്പിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി അദൃശ്യനായ ഒരു അച്ഛനുമായി താന്‍ സംസാരിക്കുന്നുണ്ടെന്ന് അധ്യാപികയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. വിശ്വാസം നേടിയെടുത്ത ജോയ്‌സ് അഞ്ച് ദിവസത്തിന് ശേഷമേ കുടം തുറക്കാവൂ എന്ന് പറഞ്ഞ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.
അഞ്ചാം ദിവസം കുടം തുറക്കും മുമ്പ് ജോയിസിനെ വിളിച്ചപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ആകാംഷ അടക്കാനാകാതെ അദ്ധ്യാപിക കുടം തുറന്ന് നോക്കിയപ്പോഴാണ് കടലയും, മഞ്ചാടിക്കുരുവും, രുദ്രാക്ഷവും മാത്രമേ ഉള്ളുവെന്നും സ്വർണം നഷ്ടപ്പെട്ടുവെന്നും മനസിലാക്കിയത്.
തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത ജോയിസ് ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് പറയുന്നു. മൊബൈൽ ഫോണിൽ ഇത്തരം തട്ടിപ്പുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു പേരാണ് വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങൾ.
ദുർമന്ത്രവാദം, പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്. പ്രേതശല്യം, ബാധ ഒഴിപ്പിക്കൽ തുടങ്ങിയ അനുഭവങ്ങൾ സ്ത്രീകൾ ഉൾപ്പെടെ വാട്സാപ് കൂട്ടായ്മയിൽ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























