ആടുജീവിതമാണ് ആദ്യം വായിച്ചത്; വാക്കുകളിലൂടെ കഥാപാത്രത്തിന്റെ അനുഭവങ്ങൾ ഇത്ര തീക്ഷ്ണമായി എങ്ങനെ വായിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്നു എന്നു വിസ്മയിച്ചു;വയലാർ അവാർഡ് നേടിയ ബെന്യാമിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി
2021-ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് നേടിയ ബെന്യാമിന് ആശംസകളുമായി ആരോഗ്യമന്ത്രി. ആടുജീവിതമാണ് ആദ്യം വായിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആടുജീവിതമാണ് ആദ്യം വായിച്ചത്. വാക്കുകളിലൂടെ കഥാപാത്രത്തിന്റെ അനുഭവങ്ങൾ ഇത്ര തീക്ഷ്ണമായി എങ്ങനെ വായിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്നു എന്നു വിസ്മയിച്ചു.
കുളനടയിൽ തീർത്തും ഗ്രാമീണനായി ജീവിക്കുന്ന എഴുത്തുകാരനെ അടുത്ത് പരിചയപ്പെട്ടപ്പോൾ ആദരവ് വർധിച്ചു. മണ്ണിനെയും , മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും, സൗമ്യനുമായ ഒരു മനുഷ്യൻ. വീട്ടിലേക്ക് ചെല്ലുമ്പോൾ സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി നൽകുന്ന ലാളിത്യം .
വയലാർ അവാർഡ് ബഹുമാന്യനായ എഴുത്തുകാരനെ തേടി എത്തുമ്പോൾ നാടിനാകെ അഭിമാനവും, സന്തോഷവും.ബഹു. ശ്രീ. ബെന്യാമിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും പിറക്കട്ടെ പുതുവിസ്മയങ്ങൾ ആ തൂലികയിൽ നിന്ന് എന്ന് പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിൻ്റെ "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന കൃതിക്കാണ് ലഭിച്ചത്. ശ്രീമതി. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായിരുന്നത് . വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥപൂർണ്ണവുമായ ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും.
വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുന്നതാണ്. ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.
https://www.facebook.com/Malayalivartha