കേരള മനഃസാക്ഷിയെ ഞെട്ടിച്ച അഞ്ചൽ ഉത്ര വധക്കേസിൽ വിധി ഇന്ന്: സ്വത്തിന് വേണ്ടി ഭിന്നശേഷിക്കാരിയായ ഭാര്യയെ ജീവനുള്ള വസ്തുകൊണ്ട് കൊലപ്പെടുത്തി:- ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വത: മകനെക്കാള്‍ സ്ഥാനം നല്‍കിയിട്ടും, മകളുടെ ജീവന്‍ തട്ടിപ്പറിച്ചു.... പ്രതിക്ക് മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കൾ

കേരള മനഃസാക്ഷിയെ ഞെട്ടിച്ച അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അത്യപൂർവമായ കേസിൽ ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രഖ്യാപനം എത്തുന്നത്.
2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് രാവിലെ പതിനൊന്നു മണിക്ക് വിധി പ്രഖ്യാപിക്കും.
കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂർത്തിയാക്കിയത്. പാമ്പുകടിച്ചത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസിലാണ് ഇന്ന് കോടതിയുടെ വിധി വരുന്നത്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. സൂരജ് കുറ്റക്കാരൻ ആണോ അല്ലയോ എന്ന കാര്യത്തിൽ ആവും കോടതി ആദ്യം വിധി പറയുക. കുറ്റക്കാരനെന്ന് വിധിച്ചാൽ ശിക്ഷയെ കുറിച്ച് പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം വീണ്ടും കേൾക്കും. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാം സാക്ഷിയുമാക്കിയിരുന്നു. ജീവനുളള ഒരു വസ്തുവാണ് കൊലപാതകത്തിനുളള ആയുധമായി പ്രതി ഉപയോഗിച്ചത്.
ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിന് മുമ്പ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
2020 മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽെവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
താന്‍ നിരപരാധിയെന്ന അവകാശവാദമാണ് വിചാരണയുടെ തുടക്കം മുതല്‍ കോടതിക്ക് മുമ്പിൽ പ്രതി ഉയർത്തിക്കാട്ടിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്‍റെ വാദങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍.
അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയെന്ന ആവശ്യം കോടതി അംഗീകരിക്കുമെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നു. അതേ സമയം അന്വേഷണ സംഘവും പ്രോസിക്യൂഷനും എല്ലാം നന്നായി പ്രവര്‍ത്തിച്ചെന്നും വിധി കേള്‍ക്കാന്‍ തിങ്കളാഴ്ച കോടതിയിലെത്തുമെന്നും ഉത്രയുടെ പിതാവ് വിജയസേനന്‍ പ്രതികരിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രത്യേകതയുള്ള കേസായതിനാല്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നു.' കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്ന് ആയൂര്‍ ജവഹര്‍ എച്ച്‌എസ്‌എസിലെ പ്രഥമാധ്യാപികയായി വിരമിച്ച അമ്മ മണിമേഖലയും പറയുന്നു. മകനെക്കാള്‍ സ്ഥാനം അവന് നല്‍കിയിട്ടും മകളുടെ ജീവന്‍ അവന്‍ തട്ടിപ്പറിച്ചു. ഞങ്ങളുടെ പ്രതീക്ഷകളാകെ തകര്‍ന്നു. കോടതി പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ’യെന്ന് ഇരുവരും പറയുന്നു.
https://www.facebook.com/Malayalivartha
























