നാട്ടിലേയ്ക്കുള്ള യാത്ര അന്ത്യ യാത്രയായി:- അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികനായ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം: ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ഇടിച്ച് തെറിപ്പിച്ചത് ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള കാർ:- ഡ്രൈവർ ഉൾപ്പടെ കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോലീസ്

കാറും ബൈക്കും കൂട്ടിയിടിച്ച് ഗോകുലം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ എയർപോർട്ട് എൻജിനീയറിംഗിൽ മാനേജരായ കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ ഹരിയുടെയും അദ്ധ്യാപികയായ ലുലു കെ.മേനോന്റെയും മകൻ നിതിൻ സി.ഹരിയാണ് (21) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊട്ടാരക്കര ചെപ്ര പിനാട്ടിൻമുകൾ ജനനി നിവാസിൽ സുരേഷ് കുമാറിന്റെ മകൻ പി.എസ്.വിഷ്ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍വച്ചായിരുന്നു അപകടം. നാട്ടിലേക്ക് യാത്ര തിരിച്ച നിതിനെ, വിഷ്ണു ബൈക്കിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു.
കഴക്കൂട്ടം ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ഇന്നോവ കാർ വെഞ്ഞാറമൂട് ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിതിനെ സ്വകാര്യ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഓടിച്ചത് ഉടമയായ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പ്രതീഷാണ്. ഇയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോത്തൻകോട് പൊലീസ് പറഞ്ഞു.
കാറിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.ബി.ടെക് വിദ്യാർത്ഥി നവീനാണ് നിതിന്റെ സഹോദരൻ.
https://www.facebook.com/Malayalivartha
























