കേരളത്തിൽ ദുരിത പെയ്ത്ത് തുടരുന്നു; അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും, കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി, കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ കിണറിന് മുകളിലേയ്ക്ക് ഇടിഞ്ഞു വീണു, മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് ജാഗ്രത

കേരളത്തിൽ ദുരിത പെയ്ത്ത് തുടരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു.പി സ്കൂൾ, വേങ്ങേരി യു.പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി.എം.യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്.
മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരമൊഴികെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.
കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുല്ലിതൊടിക ഉമ്മറിൻ്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായം ഇല്ല. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു.
മലപ്പുറം താനൂർ ശോഭപ്പറമ്പ് സ്കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയർ ഫോഴ്‌സും ട്രോമകെയർ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു.
മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തഹസിൽദാർ ഇ എൻ രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാൽ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് കുറച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ജലനിരപ്പ് ഫ്ലഡ് വാണിംഗ് ലെവലിന് മുകളിലാണിപ്പോൾ ഉള്ളത്. നിലവിലെ ജലനിരപ്പ് 9.965 മീറ്ററാണ്. വാണിംഗ് ലെവൽ 9.015 മീറ്ററും.
അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























