ഇനി ഓർമയുടെ കൊടുമുടിയിൽ ജ്വലിക്കട്ടെ! നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി; തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു, കണ്ണീരോടെ സിനിമാലോകം

ആടിത്തിമിര്‍ത്ത വേഷങ്ങള്‍ പ്രേക്ഷകന്റെ ഓർമകളിൽ സമ്മാനിച്ച് മലയാളക്കരയുടെ മഹാനടന്‍ യാത്രയായി. നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിർവഹിച്ചത്. കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ അവസാനയാത്രയിൽ സന്നിഹിതരായിരുന്നു.
പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്‌കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ ഒരുനോക്ക് കാണുവാൻ ഓടിയെത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ നടനവിസ്മയമായിരുന്ന നെടുമുടി വേണു അന്തരിച്ചത്. 73 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തന്നെ മായാതെ നിൽക്കും, തീര്‍ച്ച.
https://www.facebook.com/Malayalivartha

























