വല്ലാത്ത ട്വിസ്റ്റായി പാമ്പ്... ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷ ഇന്ന് രാവിലെ 11ന് വിധിക്കും; അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ സൂരജിന് വധശിക്ഷയോ ജീവപര്യന്തമോ?

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം. ഈ കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷ കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ഇന്ന് രാവിലെ 11ന് വിധിക്കും. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിയാണിത്.
സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂര്‍ഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലപാതകത്തിലെ പൈശാചിക വശങ്ങള്‍ക്കൊപ്പം സുപ്രീംകോടതി ഉത്തരവുകളും വധശിക്ഷയെ സാധൂകരിക്കാന്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്. കേസിലെ വിധി എന്തായാലും വലിയ ചര്‍ച്ചയാകും.
ഒരിക്കലും പിടിക്കില്ലെന്ന് കരുതിയ സൂരജ് കുടുങ്ങിയത് ഒരു നിമിത്തമാണ്. പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി ചാവരുകാവ് സുരേഷ് അന്വേഷണ സംഘത്തിന്റെ വലയില്‍ കുടുങ്ങിയതോടെയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.
സൂരജിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചാവരുകാവ് സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായി. സുരേഷിനെ കസ്റ്റഡിയിലെടുത്തു. സുരേഷ് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പണം വാങ്ങിയാണ് അണലിയെ കൊടുത്തത്. എലിയെ പിടിക്കാനും ബോധവത്കരണ ക്ലാസ് നടത്താനും വേണ്ടിയെന്നാണ് സൂരജ് പറഞ്ഞത്.
പിന്നീട് നഷ്ടപ്പെട്ടുപോയ അണലിയെ പിടിക്കാനെന്നു പറഞ്ഞാണ് മൂര്‍ഖനെ വാങ്ങിയത്. ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സൂരജിനെ വിളിച്ചു. പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്നും എല്ലാവരും സര്‍പ്പശാപമായി കരുതിക്കോളുമെന്നും, പറഞ്ഞാല്‍ കുടുങ്ങുമെന്നും പറഞ്ഞ് സൂരജ് ഭീഷണിപ്പെടുത്തി. ഈ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായി. പ്രതിയാകേണ്ട സുരേഷിനെ മാപ്പുസാക്ഷിയാക്കി. ഉത്രയുടെ രക്ത പരിശോധനയില്‍ മയക്കുമരുന്നിന്റെയും മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെയും അംശം കണ്ടെത്തിയിരുന്നു.
സൂരജിനെതിരായ തെളിവുകള്‍ ഇവയൊക്കെയാണ്. രണ്ടുതവണ പാമ്പ് കടിച്ചപ്പോഴും സൂരജിന്റെ സാന്നിദ്ധ്യം, പാമ്പുകളെ നല്‍കിയെന്ന ചാവരുകാവ് സുരേഷിന്റെ മൊഴി കൈമാറിയ സ്ഥലങ്ങളിലെ ടവര്‍ ലൊക്കേഷനും കാമറ ദൃശ്യങ്ങളും, ചാവരുകാവ് സുരേഷിനെ നിരന്തരം ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍, ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞത്, ഉത്രയുടെ കാലിലേറ്റ മുറിവിലെ അസ്വാഭാവികത, ബലമായി കടിപ്പിച്ചതിനാല്‍ മുറിവുകള്‍ക്കിടയില്‍ വിടവ് 150 സെന്റീ മീറ്റര്‍ ഉയരത്തിലുള്ള ജനാലയിലേക്ക് മൂര്‍ഖന്‍ ഇഴഞ്ഞു കയറില്ലെന്ന വിദഗ്ദ്ധരുടെ മൊഴി എന്നിവയെല്ലാം ശക്തമായ തെളിവായി.
എന്തായാലും ഒരു സാധാരണ പാമ്പുകടിയേറ്റുള്ള മരണമായി മാറേണ്ടതായിരുന്നു ഉത്ര വധക്കേസ്. എന്നാല്‍ വിദഗ്ധമായ അന്വേഷണത്തിലൂടെയാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. വാവ സുരേഷിന്റെ കണ്ടെത്തലുകളും കേസില്‍ ഏറെ സഹായിച്ചു.
https://www.facebook.com/Malayalivartha
























