സീവ്യൂ റസ്റ്ററന്റ് ഉൾപ്പെടെ സ്ഥാപനങ്ങൾ; രാത്രി വൈകിയാലും വീട്ടിൽ എത്തുന്ന അച്ഛനെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല: അന്വേഷിച്ച് മുറിയിൽ എത്തിയപ്പോൾ കിട്ടിയത് ആത്മഹത്യാക്കുറിപ്പ്:- പിന്നാലെ മരണ വാർത്ത... സീവ്യൂ ഷാജിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാപനാശം ഹെലിപ്പാഡിന് സമീപം പണി നടക്കുന്ന വീടിന്റെ പിറക് വശത്തുള്ള ചായ്പ്പിനുള്ളിൽ റിസോർട്ട് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉടമ ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്.
കരുനിലക്കോട് പ്ലാവിള വീട്ടിൽ ‘സീവ്യൂ ഷാജി’ എന്നറിയപ്പെടുന്ന ഷാജി ശ്രീധറാണ്(63) മരിച്ചത്. ഇന്നലെ പുലർച്ചെ 4.30നാണ് ഹെലിപ്പാഡിൽ നിന്നു 200 മീറ്ററോളം ദൂരം കുരയ്ക്കണ്ണി ഭാഗത്തേക്കുള്ള ഇടറോഡില്‍ പണി പൂർത്തിയാകുന്ന കെട്ടിടത്തിന് സമീപത്തെ ഷെഡ് കത്തുന്നതായി നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചത്. തീ അണയ്ക്കുന്നതിനിടയാണ് കത്തിയമർന്ന ഷെഡിൽ മൃതദേഹം കണ്ടെത്തിയത്.
ഷാജി ശ്രീധറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. ഇയാളും അയൽവാസിയും തമ്മിൽ വസ്തു തർക്കമുണ്ടായിരുന്നു. ഈ കേസ് കോടതിയിൽ നിലനിൽക്കെ 40,000 രൂപ വാങ്ങി ഒത്ത് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ ഒത്തുതീർപ്പിൽ വിഷമമുണ്ടെന്നും താൻ പറഞ്ഞത് പോലെയല്ല അവർ മതിൽ കെട്ടുന്നതെന്നും അതിനാലുള്ള മനോവിഷമത്താൽ മരിക്കുന്നുവെന്നും ആത്മാഹത്യാക്കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
ഹെലിപ്പാഡിന് സമീപം സീവ്യൂ റസ്റ്ററന്റ് ഉൾപ്പെടെ സ്ഥാപനം നടത്തുന്ന ഷാജി, രാത്രിയില്‍ വീട്ടിൽ എത്താറുണ്ടെങ്കിലും സംഭവ ദിവസം ഷാജി വീട്ടിൽ എത്തിയിരുന്നില്ല. പുലർച്ചെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതിരുന്നതോടെ അന്വേഷിച്ചെത്തിയ ഷാജിയുടെ മകന് മുറിയിലെത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പ് കിട്ടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി മരിച്ച വിവരം അറിയുന്നത്. ആത്മഹത്യാ കുറിപ്പിൽ വർഷങ്ങളായി നിലനിന്ന വഴിതർക്കം പ്രശ്നവും അതിൽ ചിലരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. തർക്കം പിന്നീട് ഒത്തുതീർപ്പായെങ്കിലും ഇതിലൂടെ ഉണ്ടായ ധന നഷ്ടവും മറ്റു മാനസിക സംഘർഷവും ആത്മഹത്യയ്ക്കു കാരണമായെന്നാണ് പൊലീസ് നൽകുന്ന സൂചന. എങ്കിലും വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
വർക്കല ഡിവൈഎസ്‌പി പി നിയാസ്, എസ്എച്ച്ഒ വി എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് വിശദീകരിച്ചു. സയന്റിഫിക്- ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കും.
https://www.facebook.com/Malayalivartha
























